പിണറായിയുടെ വീടിനു സമീപം കാലുകള്‍ വെട്ടിമാറ്റിയ പൂച്ചകളുടെ ജഡം; അന്വേഷണം വ്യാപിപ്പിച്ച് പൊലീസും രഹസ്യാന്വേഷണ വിഭാഗവും

ശനി, 23 ജൂണ്‍ 2018 (16:36 IST)
മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു സമീപം തലയും കാലുകളും വെട്ടിമാറ്റിയ നിലയില്‍ പൂച്ചകളുടെ ജഡങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം. പൊലീസിനു പുറമെ രഹസ്യാന്വേഷണ വിഭാഗവുമാണ് അന്വേഷണം നടത്തുക.

അതിശക്തമായ സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വീടിന് അരക്കിലോമീറ്റര്‍ അകലെനിന്നാണ് ശരീരഭാഗങ്ങള്‍ അറുത്തുമാറ്റിയ നിലയില്‍ പൂച്ചയുടെ ജഡം കണ്ടെത്തിയത്. വ്യാഴാഴ്‌ചയും വെള്ളിയാഴ്‌ചയുമായിട്ടാണ് സംഭവമുണ്ടായത്.

പിണറായി ഓലയമ്പലം പെട്രോള്‍ പമ്പിന് സമീപത്താണ് വ്യുഴാഴ്‌ച പുലര്‍ച്ചെ നാല് കാലുകളും അറുത്തുമാറ്റിയ നിലയില്‍ പൂച്ചയുടെ ജഡം കണ്ടെത്തിയത്. പിണറായി ആരോഗ്യ കേന്ദ്രത്തിനു സമീപത്തുനിന്നാണ് വെള്ളിയാഴ്‌ച രാവിലെ രണ്ട് കാലുകള്‍ക്കും തലയ്‌ക്കും വെട്ടേറ്റ നിലയില്‍ മറ്റൊരു പൂച്ചയുടെ ജഡവും കണ്ടെത്തി. ഇതോടെയാണ് വിഷയത്തില്‍ അന്വേഷണം നടത്താന്‍ പൊലീസ് തീരുമാനിച്ചത്.

24 മണിക്കൂറും കനത്ത സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വീടിനു സമീപത്തു നടന്ന സംഭവത്തില്‍ രഹസ്യാന്വേഷണ വിഭാഗം പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. അതേസമയം, ഇക്കര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍