കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; മുല്ലപ്പള്ളി രാജി സന്നദ്ധത അറിയിച്ചു

തിങ്കള്‍, 3 മെയ് 2021 (09:58 IST)
തിരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ പൊട്ടിത്തെറി. മുല്ലപ്പള്ളി രാമചന്ദ്രന്‍ കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയാന്‍ സന്നദ്ധത അറിയിച്ചു. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് നേതൃപദവി ഒഴിയുമെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണം നേതൃത്വത്തിന്റെ വീഴ്ചയാണെന്നാണ് കോണ്‍ഗ്രസിലെ യുവ നേതാക്കളുടെ വിലയിരുത്തല്‍. 

കനത്ത തോല്‍വിയുടെ കടുത്ത ആഘാതത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. ഏറ്റവും വലിയ തിരിച്ചടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് തന്നെയാണ്. ചെന്നിത്തലയായിരുന്നു സര്‍ക്കാരിനെതിരായ ആക്രമണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. എല്ലാ ദിവസവും ആരോപണങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് അസ്വസ്ഥത സൃഷ്ടിക്കുന്നതില്‍ ചെന്നിത്തല വിജയിക്കുകയും ചെയ്തു. എന്നാല്‍ ഈ ആരോപണങ്ങളും വിമര്‍ശനങ്ങളുമൊന്നും ജനങ്ങള്‍ കാര്യമായെടുത്തില്ല എന്നതാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രകടനത്തിന് തിരിച്ചടിയായത്. അതുകൊണ്ടുതന്നെ പ്രതിപക്ഷനേതൃസ്ഥാനം ഒഴിയാന്‍ രമേശ് ചെന്നിത്തല നിര്‍ബന്ധിതനാകും. പകരം, വി.ഡി.സതീശന്‍ പ്രതിപക്ഷനേതാവാകുമെന്നാണ് സൂചനകള്‍. ദിവസവും രണ്ടുനേരം വാര്‍ത്താസമ്മേളനം നടത്തി ആരോപണമുന്നയിക്കുന്നതു മാത്രമല്ല ഒരു പ്രതിപക്ഷനേതാവിന്റെ കടമയെന്ന് യുഡിഎഫിനുള്ളില്‍ തന്നെ വിമര്‍ശനമുണ്ട്. 
 
സര്‍ക്കാരിനെ ഭരിക്കാന്‍ അനുവദിക്കാതെ ചുറ്റിവരിയുന്നത് നല്ല ഒരു പ്രതിപക്ഷത്തിന്റെ ലക്ഷണമല്ലെന്നും വാദമുണ്ട്. അതുകൊണ്ടുതന്നെ ചെന്നിത്തല മാറണമെന്ന ആവശ്യത്തിന് വരും ദിവസങ്ങളില്‍ ശക്തിയേറും. കോണ്‍ഗ്രസിന് കൂട്ടത്തോല്‍വിയുണ്ടായെങ്കിലും വി.ഡി.സതീശന്‍, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പില്‍, ടി.സിദ്ദിഖ് തുടങ്ങിയ യുവനേതാക്കള്‍ ജയിച്ചുവന്നത് അവര്‍ക്ക് ആശ്വാസകരമാണ്. വി.ഡി.സതീശന്‍ പ്രതിപക്ഷനേതാവാകാനുള്ള സാധ്യതയാണ് ഇപ്പോള്‍ ഏറ്റവും കൂടുതലുള്ളതെന്ന് രാഷ്ട്രീയനിരീക്ഷകര്‍ വിലയിരുത്തുന്നു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍