ഭോപ്പാലിൽ കണ്ടത് ആർഎസ്എസ് സംസ്‌കാരം; ന്യായീകരിക്കാൻ കഴിയാത്ത കാര്യമാണ് നടന്നത് - മുഖ്യമന്ത്രി

ഞായര്‍, 11 ഡിസം‌ബര്‍ 2016 (11:05 IST)
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിൽ മലയാളി സംഘടനകളുടെ സ്വീകരണ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയപ്പോള്‍ പൊലീസ് തടഞ്ഞ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്ത്. ഭോപ്പാലിൽനടന്നത് ആർ എസ് എസ് സംസ്‌കാരത്തിന്റെ പ്രതിഫലനമാണ്. കേരളത്തിലായിരുന്നുവെങ്കിൽ ഇത്തരമൊരു സംഭവം നടക്കുമായിരുന്നില്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

വിഷയത്തില്‍ മധ്യപ്രദേശ് സർക്കാർ വേണ്ട നടപടി സ്വീകരിച്ചില്ല. പ്രതിഷേധം ആർ എസ് എസ് നടത്തിയതുകൊണ്ടാണ് തിരിച്ചുപോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്. ഒരു നിലയ്‌ക്കും ന്യായീകരിക്കാൻ കഴിയാത്ത കാര്യമാണ് നടന്നത്. ഒരു കാരണവുമില്ലാതെയാണ് പ്രതിഷേധം സംഘടിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ ഫോണിൽ വിളിച്ചും ഖേദമറിയിച്ചെങ്കിലും എന്തുകാര്യമാണുള്ളത്.
ആർഎസ്എസ് സിപിഎം സംഘർഷം രൂക്ഷമായിരുന്ന സമയത്ത് പ്രശ്‌നബാധിത പ്രദേശങ്ങളില്‍ രാജ് നാഥ് സിംഗ് സന്ദര്‍ശനം നടത്തിയപ്പോഴും ബിജെപിയുടെ ദേശീയ സമ്മേളനം കോഴിക്കോട്ട് സംഘടിപ്പിച്ച സമയത്തും യാതൊരു പ്രശ്‌നവും ഉണ്ടാകാതിരിക്കാന്‍ സംസ്ഥാന പൊലീസ് ശ്രദ്ധിച്ചിരുന്നുവെന്നും പിണറായി ചൂണ്ടിക്കാട്ടി.

കൊച്ചിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംഭവം ഇങ്ങനെ:-

മലയാളിസംഘടനകളുടെ സ്വീകരണത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ ഭോപ്പാലിൽ പൊലീസ് തടയുകയായിരുന്നു. ആർ എസ് എസിന്റെ പ്രതിഷേധം ഉണ്ടാകുമെന്ന കാരണത്താലാണ് പൊലീസ് പരിപാടിയിൽ പങ്കെടുക്കുന്നതിൽനിന്നും പിണറായിയെ തടഞ്ഞത്. തുടര്‍ന്ന് മുഖ്യമന്ത്രി പരിപാടിയിൽ പങ്കെടുക്കാതെ മടങ്ങുകയും ചെയ്‌തു.

ജനാധിപത്യ മഹിളാ അസോസിയേഷന്റെ സമ്മേളനത്തിൽ പങ്കെടുക്കാനാണ് മുഖ്യമന്ത്രി ഭോപ്പാലിലെത്തിയത്. പരിപാടി നടക്കുന്ന ഭോപ്പാൽ സ്‌കൂള്‍ ഓഫ് സോഷ്യൽ സയൻസ് ഹാളിലേക്ക് പുറപ്പെട്ടു പാതിവഴിക്കെത്തിയപ്പോൾ സുരക്ഷാ ഉദ്യേഗസ്ഥൻ പിണറായിയോട് മടങ്ങാൻ ആവശ്യപ്പെടുകയായിരുന്നു.

സുരക്ഷാ കാരണങ്ങൾ ഉള്ളതിനാൽ പരിപാടി ഒഴിവാക്കണമെന്ന എസ് പിയുടെ നിർദ്ദേശത്തെ തുടർന്നായിരുന്നു മടങ്ങാൻ ആവശ്യപ്പെട്ടത്.  250തോളം ആർ എസ് എസ് പ്രവര്‍ത്തകര്‍ ചടങ്ങ് നടക്കുന്ന ഇടത്തേക്ക് എത്താന്‍ സാധ്യതയുണ്ടെന്നും സംഘര്‍ഷം ഉണ്ടാകാന്‍ സാധ്യത ഉണ്ടെന്നും എസ് പി വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക