'മത വിശാസങ്ങളില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടില്ല': ദേശിയ വനിത കമ്മീഷന്റെ നിലപാട് തള്ളി കണ്ണന്താനം

വെള്ളി, 27 ജൂലൈ 2018 (15:33 IST)
കുമ്പസാരം നിരോധിക്കണമെന്ന ദേശിയ വനിത കമ്മീഷൻ അധ്യക്ഷ രേഖ ശര്‍മ്മയുടെ ആവശ്യം വ്യക്തിപരമാണെന്ന് അൽഫോൻസ് കണ്ണന്താനം. ഈ അഭിപ്രായത്തോട് കേന്ദ്ര സര്‍ക്കാരിന് ബന്ധമില്ല. മത വിശാസങ്ങളില്‍ മോദി സര്‍ക്കാര്‍ ഇടപെടില്ലെന്നും കണ്ണന്താനം പറഞ്ഞു.
 
ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നൽകിയ പീഡന പരാതിയും ഓർത്തഡോക്സ് വൈദികർക്കെതിരെ സ്‌ത്രീ നൽകിയ പീഡന പരാതിയും കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്നും ക്രൈസ്തവ സഭകളിലെ കുമ്പസാരം നിർത്തണമെന്നും ആവശ്യപ്പെട്ട് രേഖ ശർമ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിങ്ങിനും റിപ്പോർട്ട് നൽകിയിരുന്നു.
 
ഇതിനെത്തുടർന്നാണ് നിലപാടുമായി കണ്ണന്താനം രംഗത്തെത്തിയത്. ജലന്ധര്‍ ബിഷപ്പിനെതിരെ പഞ്ചാബ് പൊലീസ് കേസെടുക്കണമെന്ന് കേന്ദ്ര വനിത കമ്മിഷന്‍ അധ്യക്ഷ രേഖ ശര്‍മ്മ ആവശ്യപ്പെട്ടിരുന്നു. മതപരമായ കാര്യത്തിലല്ല സത്രീകളുടെ സുരക്ഷക്കാണ് പ്രാധാന്യമെന്നും വനിത കമ്മിഷന്‍ പറഞ്ഞു. വൈദികര്‍ക്കെതിരായ കേസില്‍ പതിനഞ്ച് ദിവസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണമെന്നും വനിത കമ്മിഷന്‍ പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രാലയത്തിനും സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍