ജെസ്‌നയുടെ തിരോധാനം: അന്വേഷണം തൃപ്‌തികരമെന്ന് ഹൈക്കോടതി - സഹോദരൻ നൽകിയ ഹേബിയസ് കോർപസ് ഹർജി തള്ളി

ചൊവ്വ, 26 ജൂണ്‍ 2018 (18:02 IST)
ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനത്തില്‍ സഹോദരന്‍ ജെയ്‌സ് ജോണ്‍ നല്‍കിയ ഹേബിയസ് കോര്‍പസ് ഹര്‍ജി ഹൈക്കോടതി തള്ളി.

ജെസ്‌നയുടെ കണ്ടെത്തുന്നതിനുള്ള പൊലീസിന്റെ  അന്വേഷണം തൃപ്‌തികരമാണ്. പെണ്‍കുട്ടിയെ ആരും തടങ്കലിൽ വച്ചിട്ടില്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ മോചനദ്രവ്യമോ മറ്റോ ആവശ്യപ്പെടുമായിരുന്നു. ഇതുവരെ അങ്ങനെ ഒരാവശ്യവും ഉണ്ടായിട്ടില്ല. അതിനാല്‍ ഹേബിയസ് കോർപ്പസ് ഹർജി നിലനിൽക്കുന്നതല്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജെസ്‌നയെ കണ്ടെത്താനുള്ള പൊലീസ് അന്വേഷണം തൃപ്‌തികരമല്ലെങ്കില്‍ മറ്റ് മാർഗങ്ങൾ തേടാവുന്നതാണ്. കേസിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. ഇപ്പോഴത്തെ ഉത്തരവിലെ നിരീക്ഷണങ്ങള്‍ മറ്റു ഹർജികള്‍ക്കു ബാധകമാവില്ലെന്നും കോടതി വ്യക്തമാക്കി.

ജനപക്ഷം നേതാവ് ഷോൺ ജോർജ് നൽകിയ ഹർജിയും കോടതിയും തള്ളി.

അതേസമയം ജസ്‌നയുടെ തിരോധാനത്തില്‍ പൊലീസ് സംഘം കോയമ്പത്തൂരില്‍ അന്വേഷണം നടത്തുകയാണ്. റാന്നി സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് കോമ്പത്തൂരിലേക്ക് പോയിരിക്കുന്നത്. പത്തനംതിട്ടയിലെ മുക്കൂട്ടുതറയില്‍ നിന്നുമാണ് ജെസ്‌നയെ കാണാതായത്.

സംഭവം അന്വേഷിക്കുന്നതിന് ഐജി മനോജ് ഏബ്രഹാമിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍