ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണരൂപം SITക്ക് കൈമാറണമെന്ന് ഹൈക്കോടതി, മാധ്യമങ്ങൾക്ക് തടയിടില്ല

അഭിറാം മനോഹർ

ചൊവ്വ, 10 സെപ്‌റ്റംബര്‍ 2024 (12:14 IST)
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം അന്വേഷണ സംഘത്തിന് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. റിപ്പോര്‍ട്ടിന്റെ രഹസ്യാത്മകത സൂക്ഷിക്കുവാന്‍ കോടതി അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കി. റിപ്പോര്‍ട്ട് വിശദമായി പഠിച്ച് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് കേസെടുക്കാന്‍ കഴിയുമോ എന്ന കാര്യം കോടതിയെ അറിയിക്കാനും അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കി.
 
ജസ്റ്റിസുമാരായ എ കെ ജയശങ്കര്‍ നമ്പ്യാരും സി എസ് സുധയും ചേര്‍ന്ന രണ്ടംഗ ഡിവിഷന്‍ ബെഞ്ചാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട എല്ലാ കേസുകളും പരിശോധിക്കുന്നത്. അന്വേഷണ സംഘത്തിന് മേല്‍ മാധ്യമങ്ങള്‍ സമ്മര്‍ദ്ദം ചെലുത്തരുതെന്ന് പറഞ്ഞ കോടതി മാധ്യമങ്ങളെ തടയണമെന്ന സര്‍ക്കാരിന്റെ വാദം അംഗീകരിച്ചില്ല. സ്ത്രീകള്‍ മൈനോറിറ്റിയല്ല മെജോറിയാണെന്നും കോടതി പറഞ്ഞു. സ്ത്രീകള്‍ക്കെതിരെ അതിക്രമങ്ങള്‍ ഉണ്ടായാല്‍ ക്രിമിനല്‍ നടപടി പ്രകാരം കേസെടുക്കാം. എന്നാല്‍ റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്മേല്‍ എന്ത് ചെയ്യാന്‍ കഴിയുമെന്ന കാര്യം വിശദമായി പഠിച്ച് അറിയിക്കാനാണ് അന്വേഷണ സംഘത്തിന് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍