ഓഖി ചുഴലിക്കാറ്റ് കേരള തീരത്തേക്ക്; കനത്ത മഴ, നാശനഷ്ടങ്ങള്‍ തുടരുന്നു - പ്രളയഭീതിയില്‍ തലസ്ഥാനം

വ്യാഴം, 30 നവം‌ബര്‍ 2017 (14:07 IST)
സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുന്നതിനിടെ വരും ദിവസങ്ങളില്‍ ചുഴലിക്കാറ്റിന് സാധ്യതയുള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. നാഗർകോവിൽ, കന്യാകുമാരി എന്നീ മേഖലയിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമാണ് ഉണ്ടായിരിക്കുന്നത്. മണിക്കൂറില്‍ 75 കിലോമീറ്ററിലധികം വേഗതയുള്ള ചുഴലിക്കാറ്റ് ഇപ്പോള്‍ കന്യാകുമാരിക്കും തിരുവനന്തപുരത്തിനും മധ്യേയാണ്.
 
ചുഴലിക്കാറ്റിനെത്തുടര്‍ന്ന് പാറശ്ശാലയിലെ കലോത്സവ വേദി തകര്‍ന്നു വീണു. തലനാരിഴക്കാണ് വിദ്യാര്‍ഥികള്‍ രക്ഷപ്പെട്ടത്. ന്യൂന മര്‍ദം കാരണമാണ് മഴ കനക്കുന്നതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ അറിയിച്ചത്. തീര ദേശത്തുള്ളവര്‍ക്കും മത്സ്യ ബന്ധന ബോട്ടുകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കൊട്ടാരക്കര കുളത്തൂപ്പുഴക്ക് സമീപം ഓട്ടോറിക്ഷക്ക് മുകളില്‍ മരം വീണ് ഒരാള്‍ മരിച്ചു. ഓട്ടോഡ്രൈവറായ വിഷ്ണുവാണ് മരിച്ചത്.
 
അതേസമയം, സുനാമിക്ക് സാധ്യതയില്ലെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. തിരുവനന്തപുരം ജില്ലയിലെ നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി. കനത്ത മഴയെ തുടര്‍ന്ന് തെന്മല പരപ്പാര്‍ ഡാമിന്റെ ഷട്ടറുകള്‍ ഏതു നിമിഷം വേണമെങ്കിലും ഉയര്‍ത്തിയേക്കും. കല്ലടയാറിന്റെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ഇടുക്കിയിലെ പലയിടത്തും കനത്ത കാറ്റ് വീശിക്കൊണ്ടിരിക്കുകയാണ്.  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍