Gokulam Gopalan: ഗോകുലം ഗോപാലനെ വീണ്ടും ചോദ്യം ചെയ്യും; ഇ.ഡി വിടുന്നില്ല!

രേണുക വേണു

ചൊവ്വ, 8 ഏപ്രില്‍ 2025 (09:08 IST)
Gokulam Gopalan: വ്യവസായിയും സിനിമ നിര്‍മാതാവുമായ ഗോകുലം ഗോപാലനെ വിടാതെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ചോദ്യം ചെയ്യലിനു വീണ്ടും ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി. നോട്ടീസ് അയച്ചു. ഇത് മൂന്നാം തവണയാണ് ഗോകുലം ഗോപാലനെ ചോദ്യം ചെയ്യാന്‍ ഇ.ഡി. വിളിപ്പിക്കുന്നത്. 
 
നേരത്തെ രണ്ട് തവണ ഗോകുലം ഗോപാലനെ ഇ.ഡി. ചോദ്യം ചെയ്തിരുന്നു. സാമ്പത്തിക ഇടപാടുകളില്‍ ചില കാര്യങ്ങളില്‍ കൂടി വ്യക്തത ലഭിക്കാനാണ് വീണ്ടും ചോദ്യം ചെയ്യലിനു ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ മാസം 22 നു ഇ.ഡി. ഓഫീസില്‍ ചോദ്യം ചെയ്യലിനായി ഹാജരാകണമെന്ന് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നു. 
 
ഗോകുലം ഗ്രൂപ്പിന്റെ കോഴിക്കോട്, ചെന്നൈ ഓഫിസുകളില്‍ നടന്ന റെയ്ഡിനു പിന്നാലെ ഗോകുലം ഗോപാലനെ ആറ് മണിക്കൂറോളമാണ് ഇന്നലെ ചോദ്യം ചെയ്തത്. ഇതിനു പിന്നാലെയാണ് വീണ്ടും ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കിയത്. ഗോപാലന്‍ ഹാജരാക്കിയ രേഖകളില്‍ ഇ.ഡി പരിശോധന തുടരുകയാണെന്നാണ് വിവരം. ചില കാര്യങ്ങളില്‍ ഇ.ഡി.ക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നെന്നും അതേ കുറിച്ചാണ് ചോദിച്ചതെന്നും ഇന്നലെ ചോദ്യം ചെയ്യലിനു ശേഷം ഗോപാലന്‍ പ്രതികരിച്ചിരുന്നു. കൊച്ചി സോണല്‍ ഓഫീസില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. 
 
ഗോകുലം ഗ്രൂപ്പിന്റെ പണമിടപാടുകളില്‍ ദുരൂഹതകള്‍ ഉണ്ടെന്നാണ് ഇ.ഡി. വിലയിരുത്തല്‍. വിദേശനാണയവിനിമയ ചട്ടം ലംഘിച്ച് ഗോകുലം ഗ്രൂപ്പ് സാമ്പത്തിക ഇടപാടുകള്‍ നടത്തിയതായി ഇ.ഡി. കണ്ടെത്തി. സിനിമയിലടക്കം നിക്ഷേപിച്ചത് ചട്ടങ്ങള്‍ ലംഘിച്ച് സ്വീകരിച്ച പണമെന്നാണ് വിലയിരുത്തല്‍.
 
തിയറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുന്ന എമ്പുരാന്‍ സിനിമയുടെ നിര്‍മാതാക്കളില്‍ ഒരാളാണ് ഗോകുലം ഗോപാലന്‍. എമ്പുരാന്‍ സിനിമയ്‌ക്കെതിരെ കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാര്‍ നേരത്തെ രംഗത്തെത്തിയിരുന്നു. 2002 ല്‍ നടന്ന ഗുജറാത്ത് കലാപം ചിത്രീകരിച്ചതാണ് ബിജെപി, സംഘപരിവാര്‍ കേന്ദ്രങ്ങളില്‍ അസ്വസ്ഥത സൃഷ്ടിച്ചത്. വിവാദം ആളികത്തിയതോടെ ചിത്രത്തിലെ ചില രംഗങ്ങള്‍ ഒഴിവാക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ നിര്‍ബന്ധിതരായി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍