സഹകരണ ബാങ്കുകളിലെ പ്രതിസന്ധി പരിഹരിക്കും; ഉദ്യോഗസ്ഥര്‍ ജനങ്ങളെ വീടുകളില്‍ ചെന്ന് കണ്ട് വിശ്വാസ്യത വീണ്ടെടുക്കണമെന്നും മുഖ്യമന്ത്രി

ബുധന്‍, 30 നവം‌ബര്‍ 2016 (14:40 IST)
ബാങ്കുകളില്‍ പണമില്ലാത്ത പ്രതിസന്ധി പരിഹരിക്കാന്‍ മിറര്‍ അക്കൌണ്ട് വഴി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സഹകരണമേഖലയുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തില്‍ സംസാരിക്കുമ്പോള്‍ ആണ് മുഖ്യമന്ത്രി ഇങ്ങനെ പറഞ്ഞത്.
 
സഹകരണബാങ്കുകളിലെ പണമില്ലാത്ത പ്രതിസന്ധി പരിഹരിക്കാന്‍ മിറര്‍ അക്കൌണ്ട് വഴി ശ്രമിക്കും. പ്രാഥമിക ബാങ്കുകളില്‍ അക്കൌണ്ട് ഉള്ളവര്‍ക്ക് ജില്ല ബാങ്കുകളില്‍ അക്കൌണ്ട് തുടങ്ങാം. അതില്‍ നിന്ന് പണം പിന്‍വലിക്കുന്ന രീതിയാണ് മിറര്‍ അക്കൌണ്ട് എന്നറിയപ്പെടുന്നത്. റുപെ കാര്‍ഡ് ഉപയോഗിച്ചും പ്രതിസന്ധി മറികടക്കാന്‍ ശ്രമിക്കണം.
 
കോര്‍ ബാങ്കിങ് സംസ്ഥാനത്തിനു കീഴില്‍ സംസ്ഥാനത്തെ പ്രാഥമിക - ജില്ല - സംസ്ഥാന ബാങ്കുകളെ കൊണ്ടുവരണം. അങ്ങനെ വന്നാല്‍ പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കും. ഇതിനുവേണ്ടി ബാങ്കുകളിലെ സോഫ്​റ്റ്​വെയറുകള്‍ ഏകീകരിക്കണമെന്നും മാര്‍ച്ച് മാസത്തിനുള്ളില്‍ തന്നെ ഏകീകരിച്ച സോഫ്​റ്റ്‌വെയറുകള്‍ കൊണ്ടുവരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 
കൂടാതെ, സഹകരണബാങ്കുകളിലെ നിക്ഷേപങ്ങള്‍ സുരക്ഷിതമാണെന്ന്​ ജനങ്ങളെ ബോധിപ്പിക്കുന്നതിനായി പ്രാഥമിക ബാങ്കുകളിലെ ജീവനക്കാര്‍ ഗൃഹസന്ദര്‍ശനം നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്ത്തു‍.

വെബ്ദുനിയ വായിക്കുക