അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ ഉണ്ടായിരുന്ന കണ്ടെയ്നറില്‍ എന്താണുണ്ടായിരുന്നതെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് തുറമുഖ മന്ത്രി വി എന്‍ വാസവന്‍. വിശദമായ പരിശോധന കഴിഞ്ഞാല്‍ മാത്രമേ ഇതിനെക്കുറിച്ച് വിശദീകരിക്കാന്‍ സാധിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കണ്ടെയ്‌നറുകൾ കരക്കടിഞ്ഞാൽ അതിൽ തൊടരുതെന്ന മുന്നറിയിപ്പും മന്ത്രി നൽകുന്നുണ്ട്.
കൊച്ചിയില്‍ നിന്ന് 38 നോട്ടിക്കല്‍ മൈല്‍ അകലെ (70 കിലോ മീറ്റര്‍) എംഎല്‍സി എല്‍സ എന്ന ഷിപ്പില്‍ നിന്നാണ് കണ്ടെയ്നര്‍ കടലില്‍ വീണത്. കണ്ടെയ്നറില്‍ എന്താണുണ്ടായിരുന്നതെന്ന് വ്യക്തമല്ല. അത് എന്താണെന്ന് പരിശോധിക്കുന്നതിനായി നടപടികള്‍ എടുത്തിട്ടുണ്ട്. ഈ പരിശോധന കഴിഞ്ഞ് റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ ആധികാരികമായി കണ്ടെയ്നറില്‍ എന്താണുള്ളതെന്ന് പറയാന്‍ കഴിയുകയുള്ളൂവെന്നും മന്ത്രി പറഞ്ഞു.
നാവിക സേന, ഡിസാസ്റ്റര്‍ മാനേജ്മെന്റ്, കോസ്റ്റല്‍ ഗാര്‍ഡ് തുടങ്ങി ബന്ധപ്പെട്ട വകുപ്പുകളെല്ലാം സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ട്. അപകടം നടന്ന ഭാഗത്ത് മത്സ്യബന്ധനം നടത്തുന്നവരും പരിസര പ്രദേശത്തുള്ള ജനങ്ങളും ജാഗ്രത പാലിക്കണമെന്ന നിര്‍ദേശം കൈമാറിയിട്ടുണ്ട്. കപ്പിലില്‍ നിന്നും അപകടകരമായ വസ്തുക്കള്‍ അടങ്ങിയ 8 കണ്ടെയ്‌നറുകള്‍ വെള്ളത്തില്‍ പതിച്ചതായി ദുരന്ത നിവാരണ സേന വ്യക്തമാക്കി. കാര്‍ഗോയില്‍ എന്താണെന്ന കാര്യത്തില്‍ ഇപ്പോഴും സ്ഥിരീകരണമായിട്ടില്ല. ഈ സാഹചര്യത്തില്‍ പൊതുജനം ഒരു തരത്തിലും കണ്ടെയ്‌നറുകള്‍ക്കടുത്തേക്ക് പോകുകയോ കണ്ടെയ്‌നറില്‍ സ്പര്‍ശിക്കുകയോ ചെയ്യരുതെന്ന് ദുരന്ത നിവാരണ സേനയും കോസ്റ്റ് ഗാര്‍ഡും അറിയിച്ചു.