പുത്തൻവേലിക്കരയില്‍ കാർ തോട്ടിലേക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

ഞായര്‍, 4 ജൂണ്‍ 2017 (10:36 IST)
എറണാകുളം പറവൂരിനടുത്ത് പുത്തന്‍വേലിക്കരയില്‍ കാര്‍ തോട്ടിലേയ്ക്ക് മറിഞ്ഞ് ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. പുത്തൻവേലിക്കര തുരുത്തൂർ സ്വദേശി മെൽവിന്റെ അമ്മ മേരി (65), ഭാര്യ ഹണി (32), മെൽവിന്റെ മകൻ മൂന്നു വയസുകാരൻ ആരോൺ (രണ്ടു വയസ്) എന്നിവരാണു മരിച്ചത്.

തോട്ടിലെ നീരൊഴുക്കിൽപ്പെട്ടു ആരോണിനെ കാണാതായെങ്കിലും പുലർച്ചയോടെ മൃതദേഹം കണ്ടെത്തി. കാർ ഓടിച്ചിരുന്ന മെൽബിൻ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.

ശനിയാഴ്‌ച രാത്രി പതിനൊന്നു മണിയോടെയായിരുന്നു അപകടം. മേരിയുടെ സഹോദരന്റെ മകന്റെ കുട്ടിയുടെ ആദ്യകുർബാന ചടങ്ങിന് പോയ ശേഷം മടങ്ങവെ നിയന്ത്രണം വിട്ട കാര്‍ കണക്കൻകടവിനടുത്ത് ആലമറ്റം റോഡിന് വശത്തെ സംരക്ഷണ ഭിത്തിയില്ലാത്ത ഭാഗത്ത് കൂടി തോട്ടിലേക്ക് മറിയുകയായിരുന്നു.

കാറിന്റെ ചില്ല് പൊട്ടിച്ച് മെൽബിൻ പുറത്തിറങ്ങി മൂവരേയും രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജെസിബി ഉപയോഗിച്ചാണ് കാര്‍ ഉയര്‍ത്തിയത്. റോഡിനു കൈവരികൾ ഇല്ലാതിരുന്നതിനാൽ വാഹനം അപകടത്തിൽ പെടുകയായിരുന്നെന്നു നാട്ടുകാർ പറഞ്ഞു.

വെബ്ദുനിയ വായിക്കുക