കുടിയുടെ കാര്യത്തില്‍ റെക്കോര്‍ഡ് പഴങ്കഥയാക്കി മലയാളികള്‍; തിരുവോണത്തിന് വിറ്റത് 48.42 കോടി രൂപയുടെ മദ്യം - കണക്ക് പുറത്ത്

ചൊവ്വ, 5 സെപ്‌റ്റംബര്‍ 2017 (16:42 IST)
റെക്കോര്‍ഡ് പഴങ്കഥയാക്കി മലയാളികള്‍, തിരുവോണ ദിവസം ബെവ്‌കോ ഔട്ട്‌ലെറ്റ് വഴി വിറ്റത് 48.42 കോടി രൂപയുടെ മദ്യം. കഴിഞ്ഞ വര്‍ഷത്തെ തിരുവോണ നാളിനെ അപേക്ഷിച്ച് മൂന്നു കോടി രൂപയുടെ അധിക മദ്യമാണ് മലയാളികള്‍ അകത്താക്കിയത്.

അത്തം മുതൽ തിരുവോണം വരെയുള്ള പത്ത് ദിവസത്തെ മദ്യവിൽപന 489 കോടി രൂപയാണ്. കഴിഞ്ഞ തവണ 456 കോടിയുടെ മദ്യമാണ് ഇതേകാലയളവിൽ വിറ്റഴിച്ചത്.

ഈ വര്‍ഷം ഉത്രാടദിവസം മാത്രം വിറ്റത് 71.17 കോടിയുടെ മദ്യമാണ്. കഴിഞ്ഞവര്‍ഷം ഇതേദിനത്തിലെ മദ്യവില്‍പന 37.62 കോടിയായിരുന്നു. ഇതേദിവസം സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മദ്യം വിറ്റത് ഇരിങ്ങാലക്കുടയിലാണ്. 87 ലക്ഷം രൂപയുടെ മദ്യവിൽപന ഇവിടെ നടന്നു.

കഴിഞ്ഞ വർഷം ഓണക്കാലത്ത് 411.14 കോടി രൂപയുടെ മദ്യമാണ് വിറ്റത്.

പൂരാട ദിനത്തിലും റെക്കോർഡ് മദ്യവിൽപനയാണ് സംസ്ഥാനത്തു നടന്നത്. അന്ന് 80.95 കോടിയുടെ മദ്യം സംസ്ഥാനത്തു വിറ്റു. കഴിഞ്ഞവർഷം ഇതേ ദിനത്തിൽ വിറ്റതിന്റെ ഇരട്ടിയാണ് ഇത്. അതേസമയം, ബാറുകളിലൂടെ വിറ്റ മദ്യത്തിന്റെ കണക്കുകള്‍ പുറത്തുവന്നിട്ടില്ല.

വെബ്ദുനിയ വായിക്കുക