തോക്കുചൂണ്ടി വീട്ടമ്മയുടെ സ്വര്‍ണ്ണം കവര്‍ന്നു: അന്വേഷണം ഊര്‍ജ്ജിതം

എ കെ ജെ അയ്യര്‍

വെള്ളി, 12 ഫെബ്രുവരി 2021 (19:04 IST)
അയര്‍ക്കുന്നം: വീട്ടമ്മയെ തോക്കു ചൂണ്ടി വയോധികയായ വീട്ടമ്മയില്‍ നിന്നും 24 പവനോളം സ്വര്‍ണ്ണം, മൊബൈല്‍ ഫോണ്‍ എന്നിവ കവര്‍ന്ന കേസില്‍ പോലീസ് ഊര്‍ജ്ജിതമായി അന്വേഷം നടത്തുകയാണിപ്പോള്‍. അയര്‍ക്കുന്നം ചെന്നാമറ്റം പുത്തന്‍പുരയ്ക്കല്‍ ലിസമ്മ ജോസ് എന്ന അറുപതു കാരിയാണ് കവര്‍ച്ചയ്ക്കിരയായത്.
 
കഴിഞ്ഞ ദിവസം പട്ടാപ്പകലാണ് സംഭവം നടന്നത്. ഭര്‍ത്താവ് ജോസ് ചങ്ങനാശേരിക്ക് പോയ സമയത്ത് ആരോഗ്യ വകുപ്പില്‍ നിന്നാണെന്നു പറഞ്ഞു ഒരാളെത്തി. കോവിഡ്  രജിസ്ട്രേഷന്‍ നടത്തണമെന്നും ഫോണ്‍ നമ്പര്‍ വേണമെന്നും ലിസാമ്മയോട് പറഞ്ഞു. ഇവിടെ കോവിഡ് ഇല്ലെന്നും രജിസ്‌ട്രേഷന് ആവശ്യമില്ലെന്നും പറഞ്ഞു. ഇതിനിടെ ഇയാള്‍ വെള്ളം ചോദിച്ചു വാങ്ങി കുടിക്കുകയും ചെയ്തു. പിന്നീട് ഇയാള്‍ തിരികെ നടക്കുന്നത് കണ്ട ലിസമ്മ അടുക്കളയിലേക്ക് കയറി.
 
എന്നാല്‍ തൊട്ടു പിറകെ എത്തിയ ഇയാള്‍ അടുക്കളയിലെത്തി തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി കൈകള്‍ കെട്ടുകയും തൂവാലയും തോര്‍ത്തും വായിലേക്ക് തിരുകിക്കയറ്റി കഴുത്തില്‍ കിടന്നിരുന്ന മാല ഊരിയെടുത്തു. പിന്നീട് അലമാരയിലെ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍, വാജാഭരണങ്ങള്‍ എന്നിവയും എടുത്ത് കടന്നു കളഞ്ഞു. ഒരുവിധം കൈകള്‍ കെട്ടഴിച്ച് രക്ഷപ്പെട്ടാണ് പിന്നീട് ഇവര്‍ അലമുറയിട്ടത്. കരച്ചില്‍ കേട്ട് ഭര്‍തൃ സഹോദര ഭാര്യ ഓടിയെത്തി. നീല പാന്റ്‌സും കറുത്ത ഷര്‍ട്ടും ധരിച്ച മെലിഞ്ഞ ഒരാളാണ് മോഷ്ടാവ് എന്നാണ് ലിസമ്മ പറഞ്ഞത്.
 
വിവരം അറിഞ്ഞു പോലീസ് സംഘം സ്ഥലത്തെത്തി പ്രാഥമികാന്വേഷണം നടത്തി. പിന്നീട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും ഈ വീട്  സന്ദര്ശിച്ചു. ജില്ലാ പോലീസ് മേധാവി വീട് സന്ദര്‍ശിക്കുകയും പ്രതിയെ പിടിക്കാനായി പോലീസ് സേനയ്ക്ക് വേണ്ട നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നതായി അദ്ദേഹം അറിയിച്ചു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍