ആറ്റിങ്ങൽ ഇരട്ടക്കൊലപാതകം: നിനോയ്ക്ക് തൂക്കുകയര്‍, അനുശാന്തിക്ക് ജീവപര്യന്തം- അനുശാന്തി മാതൃത്വത്തിന് അപമാനമെന്ന് കോടതി

തിങ്കള്‍, 18 ഏപ്രില്‍ 2016 (11:33 IST)
ആറ്റിങ്ങൽ ഇരട്ടക്കൊലപാതകക്കേസിൽ ഒന്നാം പ്രതി നിനോ മാത്യുവിന് വധശിക്ഷയും രണ്ടാം പ്രതി അനുശാന്തിക്ക് ജീവപര്യന്തം തടവും വിധിച്ചു. ഇരുവരും അമ്പതുലക്ഷം വീതം പിഴ ശിക്ഷയും വിധിച്ചു. പിഴയായി ലഭിക്കുന്ന തുകയില്‍ നിന്ന് 50 ലക്ഷം രൂപ നിനോയുടെ ആക്രമണത്തില്‍ പരുക്കേറ്റ അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിനും 30 ലക്ഷം രൂപ ലിജേഷിന്റെ പിതാവിനും നല്‍കാന്‍ കോടതി ഉത്തരവിട്ടു. അതിക്രൂരമായ കൊലപാതകം എന്ന പരാമര്‍ശത്തോടെയാണ് തിരുവനന്തപുരം ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിച്ചത്.

സ്വന്തം കുട്ടിയെ കൊല്ലാന്‍ കൂട്ടുനിന്ന രണ്ടാം പ്രതി അനുശാന്തി മാതൃത്വത്തിന് പോലും അപമാനമാണെന്നും സ്വന്തം കുഞ്ഞിനേക്കാൾ പ്രായം കുറഞ്ഞ കുട്ടിയെ ക്രൂരമായി കൊലപ്പെടുത്തി. കുഞ്ഞിനെക്കാള്‍ നീളമുള്ള ആയുധം ഉപയോഗിച്ച് ക്രൂരമായാണ് ഒന്നാം പ്രതി കൃത്യം നടത്തിയത്. കേസ് അപൂർവങ്ങൾ അപൂർവമെന്നും കോടതി നിരീക്ഷിച്ചു. നിനോ കുട്ടിയുടെ ജീവിതം മുളയിലേ നുള്ളി. നിരാലംബയായ കുട്ടിയെ കൊന്നു. കാമപൂർത്തീകരണത്തിനായിരുന്നു ഈ കൊടുംക്രൂരതയെന്നും കോടതി നിരീക്ഷിച്ചു.

കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുക്കാത്തതിനാലും ആരോഗ്യസ്ഥിതി കണക്കിലെടുത്തുമാണ് അനുശാന്തിയെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കിയതെന്നും കോടതി വ്യക്തമാക്കി. പ്രതികൾ ഇരുവരും നിർവികാരതയോടെ വിധി കേട്ടു. അന്വേഷണ സംഘത്തെയും കോടതി അഭിനന്ദിച്ചു. ഇരുവരും ഒന്നിച്ചുള്ള വീഡിയോ ദൃശ്യങ്ങള്‍ അടക്കം നിരവധി സാങ്കേതിക തെളിവുകള്‍ അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. കേസില്‍ 49 സാക്ഷികളേയും 85 രേഖകളും പ്രോസിക്യൂഷന്‍ ഹാജരാക്കിയിരുന്നു.

2014 ഏപ്രില്‍ 16-നായിരുന്നു കേസിനാസ്പദമായ കൊലപാതകം. അനുശാന്തിയുടെ ഭര്‍ത്താവ് ലിജേഷിന്റെ അമ്മ ആലംകോട് മണ്ണൂര്‍ഭാഗം തുഷാരത്തില്‍ ഓമന (57), മകള്‍ സ്വസ്തിക (4) എന്നിവരാണു കൊല്ലപ്പെട്ടത്. വെട്ടേറ്റ ഭര്‍ത്താവ് ലിജേഷ് അദ്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. സംഭവശേഷം രക്ഷപെടാന്‍ ശ്രമിച്ച നിനോയെ പൊലീസ് അറസ്‌റ്റ് ചെയ്തു. അനുശാന്തിയുടെ പെരുമാറ്റത്തിലും സംശയം തോന്നിയ പൊലീസ് ഇരുവരെയും ചോദ്യം ചെയ്തതോടെയാണ് ഞെട്ടിപ്പിക്കുന്ന കൊലപാതകകഥ പുറത്തായത്. അന്നത്തെ റൂറൽ എസ്പി രാജ്പാൽ മീണ, ആറ്റിങ്ങൽ ഡിവൈഎസ്പി: ആർ. പ്രതാപൻനായർ, സിഐ: എം. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണു കേസ് അന്വേഷിച്ചത്.

വെബ്ദുനിയ വായിക്കുക