പണം മുടക്കി വാങ്ങിയ ഗുണ്ടകളാണ് തന്നെ ആക്രമിച്ചത്, പിന്നിൽ മുരളീധരൻ: ഉണ്ണിത്താൻ

ബുധന്‍, 28 ഡിസം‌ബര്‍ 2016 (13:34 IST)
കൊല്ലം ഡി സി സി ഓഫീസിലെത്തിയ കോൺഗ്രസ് നേതാവ് രാജ് മോഹൻ ഉണ്ണിത്താന് നേരെ ചീമുട്ടയേറും കൈയേറ്റ ശ്രമവും നടത്തിയത് പ്രീപെയ്ഡ് ഗുണ്ടകൾ ആണെന്ന് ഉണ്ണിത്താൻ ആരോപിച്ചു. ഇതിന് പിന്നിൽ കെ മുരളീധരനാണെന്നും ഉണ്ണിത്താൻ പറഞ്ഞു. ഉണ്ണിത്താന്‍റെ കാറിന്‍റെ ചില്ലുകളും ഇവർ അടിച്ചുതകർത്തു. വളരെ മോശമായ രീതിയിലുള്ള പരാമർശങ്ങൾ നടത്തിയാണ് മുരളീധരൻ അനുകൂലികൾ ഉണ്ണിത്താനെതിരെ മുദ്രാവാക്യം വിളിച്ചത്.
 
അതേസമയം പാര്‍ട്ടിയിലുണ്ടായ പ്രശ്‌നങ്ങല്‍ നിര്‍ഭാഗ്യകരമെന്ന് കെ മുരളീധരന്‍ പറഞ്ഞു. താന്‍ ഗ്രൂപ്പ് മാറിയെന്ന ആരോപണം ശരിയല്ല. തന്റേതായ നിലപാടുകള്‍ തനിക്കുണ്ടെന്നും മുരളീധരന്‍ പറഞ്ഞു. മുതിർന്ന നേതാവ് ഉമ്മൻചാണ്ടിയെ മാറ്റിനിർത്തി കേരളത്തിലെ കോൺഗ്രസിന് മുന്നോട്ടു പോകാനാവില്ലെന്നും മുരളീധരൻ വ്യക്തമാക്കി.
 
വ്യക്തിപരമായ പരാമർശങ്ങളാണ് ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് വഴിവെച്ചത്. ഇപ്പോഴത്തെ സംഭവ വികാസങ്ങളിൽ കോൺഗ്രസ് ഹൈക്കമാൻഡ് ഉചിത തീരുമാനമെടുക്കും. ഹൈക്കമാൻഡ് തീരുമാനം അനുസരിച്ച് മുന്നോട്ടു പോകുമെന്നും മുരളീധരൻ മാധ്യമങ്ങളോട് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക