സിനിമാ ലോകത്ത് ചിരപരിചിതന്‍, പലരും ഒഴിവാക്കിയ ഡ്രൈവര്‍; പള്‍സര്‍ സുനിക്കായി അന്വേഷണം ഊര്‍ജിതമാക്കി പൊലീസ്

തിങ്കള്‍, 20 ഫെബ്രുവരി 2017 (08:43 IST)
യുവ നടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രധാന പ്രതിയായ പള്‍സര്‍ സുനിക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. പള്‍സര്‍ സുനി കേരളം വിട്ടുപോയിട്ടില്ലെന്ന നിഗമനത്തിലാണ് ഇപ്പോഴും അന്വേഷണം മുന്നോട്ടു പോകുന്നത്. 
 
അതേസമയം, സുനിയെ ഒളിവില്‍ പോകാന്‍ സഹായിച്ചതിന്‍റെ പേരില്‍ കസ്റ്റഡിയിലായ മറ്റ് ആറു പേര്‍ കൂടി ഈ കേസില്‍ പ്രതികളാകും. നടിയെ തട്ടിക്കൊണ്ടു പോയതുമായി ബന്ധപ്പെട്ട സംഭവത്തില്‍ പള്‍സര്‍ സുനിയുടെ പങ്ക് വ്യക്തമായതു മുതല്‍ ഇയാള്‍ക്കു വേണ്ടിയുളള അന്വേഷണം പൊലീസ് തുടങ്ങിയിരുന്നു.
 
സംഭവത്തിനു ശേഷം പ്രതികള്‍ രണ്ടു സംഘങ്ങളായാണ് രക്ഷപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. ഇനി പിടികൂടാനുള്ള പള്‍സര്‍ സുനിയും വിജീഷും മണികണ്ഠനും ഉള്‍പ്പെട്ട സംഘത്തിനായുള്ള തിരച്ചിലിലാണ് അന്വേഷണ സംഘം. ഈ മൂവര്‍ സംഘം കൃത്യത്തിന് ശേഷം ആലപ്പുഴ കാക്കാഴത്ത് എത്തുകയും സുഹൃത്തുക്കളോട് പണം ആവശ്യപ്പെട്ടതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
 
സംഭവം പുറം‌ലോകമറിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെ എറണാകുളം പനമ്പിളളി നഗര്‍ പരിസരത്തു പള്‍സര്‍ സുനിയുണ്ടായിരുന്നെന്നാണു മൊബൈല്‍ ഫോണ്‍ വിവരങ്ങളില്‍നിന്നു പൊലീസിനു ലഭിച്ച വിവരം. എന്നാല്‍ പിന്നീട് ഓഫായ ഇയാളുടെ ഫോണ്‍ ഇതുവരേയും ഓണ്‍ ചെയ്യപ്പെട്ടിട്ടില്ലെന്നും പൊലീസ് പറയുന്നു.

വെബ്ദുനിയ വായിക്കുക