സംസ്ഥാനത്ത് എയര്‍ ആംബുലന്‍സ് സംവിധാനം സ്ഥിരമാക്കും: ആരോഗ്യമന്ത്രി

ശനി, 25 ജൂലൈ 2015 (12:11 IST)
സംസ്ഥാനത്ത് എയര്‍ ആംബുലന്‍സ് സംവിധാനം സ്ഥിരമാക്കുമെന്ന് ആരോഗ്യമന്ത്രി വിഎസ് ശിവകുമാര്‍. ഇതേക്കുറിച്ച് വിശദ റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യ വകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രമുഖ ആശുപത്രികളുമായി ധാരണയുണ്ടാക്കും. മൃതസഞ്ജീവനി പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും ശിവകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ദാതാവില്‍നിന്നെടുത്ത ഹൃദയം വിമാനമാര്‍ഗം എത്തിച്ചുള്ള സംസ്ഥാനത്തെ ആദ്യത്തെ ഹൃദയമാറ്റ ശസ്‌ത്രക്രിയ വിജയകരമായി. ലിസി ആശുപത്രിയിൽ ആറുമണിക്കൂറിലേറെ നീണ്ട ശസ്ത്രക്രിയയിൽ തുന്നിച്ചേർത്ത ഹൃദയം യന്ത്രസഹായമില്ലാതെ മാത്യു അച്ചാടന്റെ ശരീരത്തിൽ മിടിച്ചു തുടങ്ങിയതായി ഡോ. ജോസ് ചാക്കോ പെരിയപുറം പറഞ്ഞു. തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയ മാത്യുവിന് ബോധം തെളിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 മാത്യു അച്ചാടന് ബോധം തെളിഞ്ഞിട്ടുണ്ട്. ശസ്തക്രിയ നടന്നതായി അദ്ദേഹം മനസിലാക്കി. നിലവിലെ സാഹചര്യവുമായി പൊരുത്തപ്പെടാന്‍ അദ്ദേഹത്തിന് കുറച്ച് സമയം ആവശ്യമാണ്. എത്രയും വേഗം ആരോഗ്യകരമായ ജീവിതത്തിലെക്ക് തിരിച്ചുവരുമെന്നും ഡോ. ജോസ് ചാക്കോ പറഞ്ഞു. കൃത്യമായ ഇടവേളകളില്‍ ബോധം തെളിയുന്നുണ്ടെന്നും കൈകാലുകള്‍ ചലിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. 48 മണിക്കൂറുകള്‍ നിര്‍ണായകമാണെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക