എഐ ക്യാമറ പദ്ധതിയുമായും എസ്ആര്‍ഐറ്റിയുമായും ഊരാളുങ്കല്‍ സൊസൈറ്റിക്കു ബന്ധമില്ലെന്നും ആരോപണങ്ങള്‍ വ്യാജമെന്നും വാര്‍ത്താകുറിപ്പ്

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 24 ഏപ്രില്‍ 2023 (10:20 IST)
എഐ ക്യാമറ പദ്ധതിയുമായും എസ്ആര്‍ഐറ്റിയുമായും ഊരാളുങ്കല്‍ സൊസൈറ്റിക്കു ബന്ധമില്ലെന്നും ആരോപണങ്ങള്‍ വ്യാജമെന്നും വാര്‍ത്താകുറിപ്പ്. AI ക്യാമറകള്‍ സ്ഥാപിച്ച പദ്ധതിയുമായി ബന്ധപ്പെട്ട ആരോപണത്തില്‍ പരാമര്‍ശിക്കപ്പെട്ട SRIT എന്ന കമ്പനിയുമായി ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി (ULCCS) നെ ബന്ധപ്പെടുത്തി വ്യാജ ആരോപണങ്ങള്‍ ചില വാര്‍ത്താ മാദ്ധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലും ഉന്നയിക്കുന്നതായി കാണുന്നു. എന്നാല്‍ AI ക്യാമറ പദ്ധതിയുമായി ULCCS ന് ഒരു ബന്ധവും ഇല്ലെന്നു വ്യക്തമാക്കുകയാണ്. സമൂഹമാദ്ധ്യമങ്ങളില്‍ ചിലര്‍ ഉയര്‍ത്തുന്ന ആരോപണങ്ങളില്‍ പറയുന്ന പേരുകാരാരും ULCCS ന്റെ ഡയറക്ടര്‍മാരും അല്ലെന്നും വാര്‍ത്താകുറിപ്പില്‍ ULCCS പറയുന്നു.
 
'ബംഗളൂര്‍ ആസ്ഥാനമായ എസ്.ആര്‍.ഐ.റ്റി. (SRIT India Pvt Ltd.). അവര്‍ ഒരു ആശുപത്രി സോഫ്റ്റ്വെയര്‍ വികസനപദ്ധതി 2016-ല്‍ ഊരാളുങ്കല്‍ സൊസൈറ്റിക്കു നല്കി. ഇതിനായി അന്ന് ഈ രണ്ടു സ്ഥാപനങ്ങളും ചേര്‍ന്ന് സംയുക്തസംരംഭം രൂപവത്ക്കരിച്ചു. അതിന്റെ പേരാണ് ULCCS SRIT. രണ്ടു സ്ഥാപനത്തിലെയും ഡിറക്റ്റര്‍മാര്‍ അതില്‍ അംഗങ്ങള്‍ ആയിരുന്നു. ULCCS SRIT-യുടെ ദൗത്യം 2018-ല്‍ അവസാനിക്കുകയും തുടര്‍ന്ന് ആ സംയുക്ത സംരംഭം പിരിച്ചുവിടുകയും ചെയ്തു. ULCCS SRIT ഇപ്പോള്‍ നിലവിലില്ല.
 
എന്നാല്‍, കമ്പനികളുടെ വിവരങ്ങള്‍ കിട്ടുന്ന zaubacorp.com പോലെയുള്ള ചില വെബ്‌സൈറ്റുകളില്‍ല്‍ എസ്.ആര്‍.ഐ.റ്റി. എന്നു തെരഞ്ഞാല്‍ ULCCS SRIT Private Limited എന്ന കമ്പനിയുടെ വിവരംകൂടി വരാറുണ്ട്. അവരുടെ വെബ്‌സൈറ്റ് അപ്‌ഡേറ്റ് ചെയ്യാത്തതുകൊണ്ട് ആ വെബ്സൈറ്റില്‍ ഇപ്പോഴും പഴയ വിവരം കിടക്കുന്നു എന്നുമാത്രം. ഇതു കണ്ടിട്ടാണു പലരും SRIT എന്നു കേള്‍ക്കുന്നിടത്തെല്ലാം ULCCS-നെ കൂട്ടിക്കെട്ടാന്‍ മുതിരുന്നത്. SRIT അല്ല ULCCS SRIT. SRIT സ്വതന്ത്രമായ അസ്തിത്വമുള്ള സ്വകാര്യ കമ്പനിയാണ്. എന്നാല്‍ എസ്.ആര്‍.ഐ.റ്റി. പങ്കാളിയായി മുമ്പ് ഉണ്ടായിരുന്ന സംയുക്തസംരംഭമായ ULCCS SRIT ആണ് യഥാര്‍ത്ഥ എസ്ആര്‍ഐറ്റി എന്നു തെറ്റിദ്ധരിപ്പിച്ചാണ് ഈ ആരോപണമെല്ലാം.
 
SRIT തന്നെ ഇക്കാര്യം വ്യക്തമാക്കിയത് മുമ്പ് മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു: https://tinyurl.com/y6ehunrr . വസ്തുതകള്‍ ഇതാണ്.
 
SRIT യുമായോ എഐ ക്യാമറ സ്ഥാപിക്കുന്ന പദ്ധതിയുമായോ ULCCS ന് ഒരു ബന്ധവുമില്ല. അതിനാല്‍, ഈ വിഷയത്തില്‍ ULCCS നെ ബന്ധപ്പെടുത്തി നടത്തുന്ന ആരോപണങ്ങള്‍ പിന്‍വലിക്കണമെന്നും അത്തരം വാര്‍ത്ത നല്കിയ മാദ്ധ്യമങ്ങള്‍ അതു തിരുത്തി പ്രസിദ്ധീകരിക്കണമെന്നും ഓണ്‍ലൈനില്‍നിന്നടക്കം ആ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്നും അഭ്യര്‍ത്ഥിക്കുന്നു.'

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍