നീക്കങ്ങള്‍ രഹസ്യമാക്കി പൊലീസ്, ഒപ്പം അതിവേഗവും; തിങ്കളാഴ്ച എന്തു സംഭവിക്കും ? - അഭിഭാഷകർ ദിലീപിനെ കണ്ടു

ശനി, 5 ഓഗസ്റ്റ് 2017 (19:15 IST)
കൊച്ചിയില്‍ യുവനടിയെ തട്ടിക്കൊണ്ടു പോയി ഉപദ്രവിച്ച കേസില്‍ അറസ്‌റ്റിലായി റിമാന്‍‌ഡില്‍ കഴിയുന്ന നടന്‍ ദിലീപിനെ സന്ദര്‍ശിക്കാന്‍ അദ്ദേഹത്തിന്‍റെ അഭിഭാഷകർ ആലുവ സബ്ജയിലിൽ എത്തി.

കേസുമായി ബന്ധപ്പെട്ട വിവരങ്ങൾ ചര്‍ച്ച ചെയ്യാന്‍ അഭിഭാഷകൻ ബി രാമൻപിള്ളയുടെ ജൂനിയേഴ്സാണ് ജയിലിലെത്തി ദിലീപിനെ കണ്ടത്. കഴിഞ്ഞ ദിവസം ദിലീപിന്‍റെ കേസ് ഏറ്റെടുത്തെന്നു വ്യക്തമാക്കിയ രാമൻപിള്ള കേസ് പഠിക്കുകയാണെന്നും അതിനുശേഷം നടപടിക്രമങ്ങളിലേക്കു കടക്കുമെന്നും പറഞ്ഞിരുന്നു.

ദിലീപിന്‍റെ ജാമ്യാപേക്ഷ ഹൈക്കോടതി സിംഗിൾ ബെഞ്ചിൽ തിങ്കളാഴ്ച സമർപ്പിക്കുമെന്നാണ് സൂചന. അതേസമയം, ദിലീപിനെതിരായ കുറ്റപത്രം ഒരുമാസത്തിനകം കോടതിയില്‍ സമര്‍പ്പിക്കുമെന്ന് പൊലീസ് വ്യക്തമാക്കുന്നത്. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ആയിരിക്കും കേസിലെ അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കുക.

കേസിന്റെ അന്വേഷണം അവസാന ഘട്ടത്തിലെത്തിയിരിക്കെ നീക്കങ്ങള്‍ അതീവ രഹസ്യമായിട്ടാണ് പൊലീസ് നടത്തുന്നത്. വീണ്ടും ചോദ്യം ചെയ്യേണ്ടവര്‍ ആരൊക്കെ, തുടര്‍ നടപടി എന്താകണമെ എന്നീ വിഷയങ്ങളില്‍ തീരുമാനങ്ങള്‍ സ്വീകരിച്ചു കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്.

തെളിവു നശിപ്പിച്ചവർ ഉൾപ്പെടെ നിലവില്‍ ഈ കേസിൽ 13 പ്രതികളാണുള്ളത്. നടിയെ ആക്രമിക്കുന്നതിനും തുടര്‍ന്ന് അപകീർത്തികരമായ ദൃശ്യങ്ങൾ പകര്‍ത്താനുമായി ദിലീപും പൾസർ സുനിയും പലസ്ഥലങ്ങളിലും ഗൂഢാലോചന നടത്തിയെന്നുമാണ് കേസ്. അതിനിടെ ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ നാദിർഷയുടെ സഹോദരൻ സമദിന്റെ മൊഴി അന്വേഷണ സംഘം ഇന്ന് രേഖപ്പെടുത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക