കമൽഹാസൻ പിണറായിയോട് തന്റെ ആഗ്രഹം വെളിപ്പെടുത്തി; വിവരങ്ങള്‍ പുറത്തുവിടാതെ മുഖ്യമന്ത്രിയുടെ ഓഫീസ്

വെള്ളി, 1 സെപ്‌റ്റംബര്‍ 2017 (17:08 IST)
മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചയിൽ രാഷ്ട്രീയ ലക്ഷ്യവുമുണ്ടെന്ന് തെന്നിന്ത്യൻ സൂപ്പർ താരം കമൽഹാസൻ. കൂടിക്കാഴ്ചയിൽ കമൽഹാസന്റെ രാഷ്ട്രീയ പ്രവേശനവും ചർച്ചയായെന്നാണ് സൂചന. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ്ഹൗസിൽ വെച്ചുനടന്ന കൂടിക്കാഴ്‌ചയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല.

പിണറായിയുമായുള്ള കൂടിക്കാഴ്ച ഒരു പഠനാവസരം കൂടിയാണ്. അദ്ദേഹത്തിന്റെ  അനുഭവങ്ങൾ മനസിലാക്കാനുള്ള സന്ദർഭമാണിത്. കഴി‍ഞ്ഞ ഓണത്തിനുതന്നെ ഇവിടേക്കു വരാനിരുന്നതാണ്. മുഖ്യമന്ത്രിക്കൊപ്പം ഓണം ആഘോഷിക്കുന്നതിനാണ് തലസ്ഥാനത്ത് എത്തിയത്. ഇക്കാര്യം നേരത്തെ തന്നെ നിശ്ചയിച്ചിരുന്നതാണെന്നും കമൽ പറഞ്ഞു.

തമിഴ്നാട് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാനുള്ള ഒരുക്കത്തിലാണ് കമൽഹാസൻ എന്നു റിപ്പോർട്ട് ഉണ്ടായിരുന്നു. മനസുവച്ചാൽ താൻ നായകനാകും എന്ന ട്വീറ്റിലെ പ്രയോഗമാണ് ചൂടുള്ള ചർച്ചയ്ക്കു വഴിവച്ചത്. രാഷ്ട്രീയത്തിലിറങ്ങാന്‍ അണ്ണാ ഡിഎംകെ നേതാക്കള്‍ വെല്ലുവിളിച്ചതിനു പിന്നാലെയായിരുന്നു കമൽ ഹാസന്റെ പ്രതികരണം.

പിണറായി വിജയനും ഇടതുസര്‍ക്കാരുമായി അടുത്തബന്ധം പുലര്‍ത്തുന്ന കമല്‍‌ഹാസന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന് അഭിനന്ദനം അറിയിച്ചിരുന്നു. കൂടാതെ ദേശീയ മാധ്യമങ്ങളില്‍ കേരളത്തിന്റെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടി  സര്‍ക്കാര്‍ നല്‍കിയ പരസ്യത്തിലും കമല്‍ഹസന്റെ പ്രസ്‌താവന ഉള്‍പ്പെടുത്തിയിരുന്നു.

ഫ്രഞ്ച് സര്‍ക്കാരിന്റെ പരമോന്നത ബഹുമതിയായ ഷെവലിയര്‍ പുരസ്‌കാരം കമല്‍‌ഹാസന് ലഭിച്ചപ്പോള്‍ പിണറായി വിജയന്‍ അദ്ദേഹത്തെ അഭിനന്ദിച്ച് കത്തയച്ചിരുന്നു. അതില്‍ നന്ദി അറിയിച്ച് താരവും രംഗത്തെത്തിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍