വാചകമടി നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരും: പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 14 ഓഗസ്റ്റ് 2025 (18:44 IST)
വാചകമടി നിര്‍ത്തിയില്ലെങ്കില്‍ വലിയ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് പാകിസ്ഥാന് മുന്നറിയിപ്പുമായി ഇന്ത്യ. വിദേശകാര്യ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാളാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിന്ധു നദീ ജല കരാര്‍ റദ്ദാക്കിയത് തുടരുമെന്നും അതിര്‍ത്തി കടന്നുള്ള ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാക്കിസ്ഥാന്‍ പിന്തുണ നല്‍കുന്നത് അവസാനിപ്പിക്കുന്നത് വരെ കരാര്‍ റദ്ദാക്കിയത് തുടരുമെന്ന് ഇന്ത്യ അറിയിച്ചു.
 
അതേസമയം അമേരിക്കയുമായുള്ള ബന്ധം മാറ്റമില്ലാതെ മുന്നോട്ടു കൊണ്ടുപോകുമെന്നും ഇന്ത്യ -അമേരിക്ക സംയുക്ത സൈനികാഭ്യാസം ഈ മാസം അലാസ്‌കയില്‍ നടക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതേസമയം ട്രംപിനെ മോദി രണ്ടു തവണ നോബലിന് ശുപാര്‍ശ ചെയ്താല്‍ പ്രശ്‌നം തീരുമെന്ന പരിഹാസവുമായി യുഎസ് മുന്‍ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ പറഞ്ഞു. റഷ്യയില്‍ നിന്ന് ചൈനയും എണ്ണ വാങ്ങുന്നുണ്ടെന്നും എന്നാല്‍ ചൈന ഇത്തരത്തില്‍ ഒരു തീരുവാ പ്രതിസന്ധി നേരിടേണ്ടി  വരുന്നില്ലെന്നും ബോള്‍ട്ട് പറഞ്ഞു. 
 
ട്രംപ് ചുമത്തിയ തീരുവ കാരണം അമേരിക്ക -ഇന്ത്യകക്ഷി ബന്ധത്തില്‍ വലിയ വിള്ളല്‍ സംഭവിച്ചെന്നും ഇരു രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധത്തെ ദോഷകരമായി ബാധിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പാക് സൈനിക മേധാവി അസിം മുനീര്‍ സ്യൂട്ട് ധരിച്ച ഒസാമ ബിന്‍ ലാദനാണെന്ന് മുന്‍ പെന്റഗണ്‍ ഉദ്യോഗസ്ഥന്‍ മൈക്കല്‍ റൂബിന്‍. മുനീറിന്റെ സമീപകാല പരാമര്‍ശങ്ങള്‍ ഭീകര സംഘടനയായ ഐഎസിനെ ഓര്‍മിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമേരിക്കന്‍ മണ്ണില്‍ ഇന്ത്യക്കെതിരെ അസിം മുനീര്‍ ആണവ ഭീഷണി മുഴക്കിയതിന് പിന്നാലെയാണ് മൈക്കല്‍ റൂബിന്‍ പ്രതികരിച്ചത്. അമേരിക്കന്‍ മണ്ണില്‍ വച്ചുള്ള പാക്കിസ്ഥാന്റെ ഭീഷണി അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍