ആംബുലൻസ് പൊട്ടിത്തെറിച്ച് രോഗിയും മകളും മരിച്ചു, രണ്ടു പേർക്ക് പരുക്ക്

ബുധന്‍, 27 ജൂലൈ 2016 (07:17 IST)
മൂവാറ്റുപുഴയിൽ ആംബുലൻസ് മറിഞ്ഞ് തീപിടിച്ച് രണ്ട് പേർ മരിച്ചു. കൂടെയുണ്ടായിരുന്ന രണ്ടു പേർക്ക് പൊള്ളലേറ്റു. എം സി റോഡിൽ മീങ്കുന്നം വളവിലാണ് സംഭവം. ആംബുലൻസിലുണ്ടായിരുന്ന രോഗിയും മകളുമാണ് മരിച്ചത്. ഏറ്റുമാനൂർ കട്ടച്ചിറ വരകുകാലായിൽ പി ജെ ജയിംസ് (72), മകൾ അമ്പിളി (45) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
 
ചൊവ്വാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപകടം നടന്നത്. മരിച്ച രണ്ടുപേരടക്കം ആറു പേരാണ് ആംബുലൻസിൽ ഉണ്ടായിരുന്നത്. ജയിംസിന്റെ മകൻ അഭിലാഷിന്റെ ഭാര്യ ജോയ്സ് മരിയ (40), ഹോംനേഴ്സ് ലക്ഷ്മി (56) എന്നിവർക്കാണ് പൊള്ളലേറ്റത്. ആംബുലൻസിന്റെ ഡ്രൈവർ, മെയിൽ നേഴ്സ് ആന്റണി എന്നിവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. 
 
ഓട്ടത്തിനിടെ വണ്ടി തനിയെ തീപിടിക്കുകയായിരുന്നു. പുറത്തിറങ്ങിയ ഡ്രൈവറും ആന്റണിയും മെൽവിനേയും ലക്ഷ്മിയേയും മുൻവശത്തുകൂടി പുറത്തെടുത്തു. പക്ഷേ മറ്റു രണ്ട് പേരെയും രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയിൽ ആംബുലൻസ് തനിയെ സ്റ്റാർട്ട് ആയി പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് കണ്ടു നിന്നവർ പറയുന്നു.

വെബ്ദുനിയ വായിക്കുക