മലപ്പുറത്ത് ഒരു വയസുകാരന്‍ മരിച്ചത് ചികിത്സ കിട്ടാതെ, കുത്തിവയ്പ്പും നൽകിയില്ല; മാതാപിതാക്കള്‍ക്കെതിരെ കേസ്

നിഹാരിക കെ.എസ്

ഞായര്‍, 29 ജൂണ്‍ 2025 (08:44 IST)
മലപ്പുറത്ത് കാടാമ്പുഴയില്‍ ഒരു വയസുകാരന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപണം ഉയർന്നതോടെ അന്വേഷണം ആരംഭിച്ച് പോലീസ്. കുട്ടി മരിച്ചത് കൃത്യസമയത്ത് ചികിത്സ ലഭിക്കാത്തതിനാലെന്ന പരാതി ഉയർന്നതിനെ തുടർന്നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. കോട്ടക്കല്‍ സ്വദേശിനി ഹിറ ഹരീറ-നവാസ് ദമ്പതികളുടെ മകന്‍ എസന്‍ അര്‍ഹന്‍ എന്ന കുഞ്ഞാണ് മരിച്ചത്. 
 
മരണം സംഭവിച്ച ദിവസം തന്നെ കുടുംബം മൃതദേഹം ഖബറടക്കി. കേസായതോടെ, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം ചെയ്യാനാണ് തീരുമാനം. മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ ലഭിച്ചില്ലെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. വീട്ടില്‍ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകള്‍ നല്‍കിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് ചൂണ്ടിക്കാട്ടി.
 
സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തത്. കുഞ്ഞ് മരിച്ചത് മാതാപിതാക്കള്‍ ചികിത്സ നല്‍കാത്തതിനെ തുടര്‍ന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി. കുഞ്ഞിന്റെ മാതാപിതാക്കള്‍ അശാസ്ത്രീയ അക്യുപങ്ചര്‍ ചികിത്സാ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരെന്നും ആരോപണമുണ്ട്.
 
കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് മഞ്ഞപ്പിത്തം ബാധിച്ച കുട്ടിക്ക് മതിയായ ചികിത്സ നല്‍കിയില്ല എന്നും ആരോപണമുണ്ട്. മഞ്ഞപ്പിത്തം ചികിത്സിച്ച് മാറ്റാത്തതാണോ കുഞ്ഞിന്റെ മരണകാരണമെന്നാണ് ആരോഗ്യവകുപ്പ് പ്രധാനമായും പരിശോധിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍