മകന്റെ ഭാവി വധുവിനൊപ്പം ഒളിച്ചോടി പിതാവ്; ഒളിച്ചോടിയത് ഭാര്യയുടെ സ്വർണവും കൊണ്ട്

നിഹാരിക കെ.എസ്

ശനി, 21 ജൂണ്‍ 2025 (08:35 IST)
ലഖ്‌നൗ: പ്രായപൂർത്തിയാകാത്ത മകന്റെ ഭാവി വധുവിനൊപ്പം പിതാവ് ഒളിച്ചോടി. ഉത്തര്‍പ്രദേശിലെ റാംപൂരിലാണ് വിചിത്ര സംഭവം. നാല്‍പ്പത്തഞ്ചുകാരനായ ഷക്കീലിനെതിരെ ഭാര്യ ഷബാനയാണ് പരാതി നൽകിയിരിക്കുന്നത്. മകൻ വിവാഹം കഴിക്കാനിരുന്ന പെൺകുട്ടിയുമായി പിതാവ് ഫോൺ വഴി ബന്ധം സ്ഥാപിക്കുകയും യുവതിക്കൊപ്പം ഒളിച്ചോടുകയുമായിരുന്നു. ഈ പെൺകുട്ടിയുമായുള്ള ബന്ധം ചോദ്യം ചെയ്തതിന് തന്നെയും മക്കളെയും ഭര്‍ത്താവ് ക്രൂരമായി മര്‍ദിച്ചെന്നാണ് യുവതിയുടെ പരാതി.
 
ഭർത്താവ് കാമുകിക്കൊപ്പം ഒളിച്ചോടിയത് തന്റെ സ്വര്‍ണവും പണവും മോഷ്ടിച്ചിട്ടാണെന്നും ഭാര്യ നൽകിയിരിക്കുന്ന പരാതിയിൽ ആരോപിക്കുന്നു. സംഭവത്തില്‍ കേസ് എടുത്ത പൊലീസ് അന്വേഷണം നടത്തി. ഷക്കീൽ-ഷബാന ദമ്പതികളുടെ 15 വയസ്സുള്ള ആണ്‍കുട്ടിയുടെ വിവാഹമാണ് ഇയാള്‍ നിശ്ചയിച്ചത്. മകനോടും തന്നോടും അനുവാദം ചോദിക്കാതെ വിവാഹം ഉറപ്പിച്ചപ്പോള്‍ എതിര്‍ത്തു. അന്ന് ഇയാള്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് മകന്റെ വധുവെന്ന് പറയുന്ന സ്ത്രീയുമായി ഫോണില്‍ സംസാരിക്കാന്‍ തുടങ്ങിയെന്ന് ഭാര്യ ഷബാന ആരോപിച്ചു.
 
ഇവര്‍ തമ്മില്‍ ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോള്‍ താനും മകനും ചേര്‍ന്ന് തെളിവുകള്‍ ശേഖരിച്ചു. അച്ഛന്റെ അവിഹിത ബന്ധത്തെക്കുറിച്ച് അറിഞ്ഞതിന് ശേഷം മകന്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചുവെന്നും ഷബാന പറഞ്ഞു. ദിവസം മുഴുവന്‍ അവര്‍ വീഡിയോ കോള്‍ ചെയ്യാറുണ്ടെന്നും ഇത് ബന്ധുക്കളെ അറിയിച്ചപ്പോള്‍ അവര്‍ തന്നെ അവിശ്വസിച്ചതായും ഷബാന പറഞ്ഞു. ഷക്കീല്‍ രണ്ട് ലക്ഷം രൂപയും 17 ഗ്രാം സ്വര്‍ണ്ണവുമായി സ്ത്രീയുമായി ഒളിച്ചോടിയെന്നും വിവാഹം കഴിച്ചുവെന്നും ഷബാന നല്‍കിയ പരാതിയില്‍ പറയുന്നു. ഷക്കീല്‍ - ഷബാന ദമ്പതികള്‍ക്ക് ആറ് കുട്ടികള്‍ ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍