മൂന്നു വര്‍ഷക്കാലം ക്രൂരമായ ലൈംഗിക പീഡനം; പ്രസവത്തിന് ശേഷം ആരോഗ്യസ്ഥിതി തകര്‍ന്ന പതിനാറുകാരി ഗുരുതരാവസ്ഥയില്‍

ശനി, 30 ജൂലൈ 2016 (11:55 IST)
ലൈംഗിക പീഡനത്തിനിരയായി പ്രസവിച്ച പതിനാറു വയസുകാരിയെ ഗുരുതരാവസ്ഥയില്‍ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു‍. പാലക്കാട് കുഴല്‍മന്ദം സ്വദേശിയായ പ്ലസ്ടു വിദ്യാര്‍ത്ഥിനിയെയാണ് ആരോഗ്യനില തകര്‍ന്നതോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജൂലൈ 25നായിരുന്നു കുട്ടി പ്രസവിച്ചത്.
 
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസിയായ കുഴല്‍മന്ദം സ്വദേശി പടിഞ്ഞാറെത്തറ രമേശ് നായര്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി പീഡിപ്പിച്ചുവരികയായിരുന്നു. ഇയാള്‍ ഇപ്പോള്‍ ജയിലിലാണ്. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ അവരുടെ കുടുംബം തമിഴ്‌നാട്ടിലേക്ക് താമസംമാറ്റിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് പെണ്‍കുട്ടി ഈറോഡില്‍ ഒരു വീട്ടിലുള്ളതായി കണ്ടെത്തിയത്. 
 
തുടര്‍ന്ന് പെണ്‍കുട്ടിയെ മാതാപിതാക്കള്‍ക്കൊപ്പം പൊലീസ് തിരിച്ചു കൊണ്ടുവന്നു. ഇക്കാര്യത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി ഇടപെട്ടതോടെയാണ് സംഭവത്തില്‍ പൊലീസ് നടപടി എടുത്തത്. മെയ് 25നാണ് പൊലീസ് പ്രതിക്ക് എതിരെ കേസെടുത്തത്. കൂടാതെ ഈറോഡില്‍ പെണ്‍കുട്ടിക്ക് താമസസൗകര്യം ഒരുക്കിയത് പ്രതിയായ രമേശ് നായരാണെന്ന് പൊലീസ് കണ്ടെത്തുകയും ചെയ്തു.
 
നാട്ടിലെത്തിയ പെണ്‍കുട്ടിയെ പാലക്കാട്ടുള്ള നിര്‍ഭയ കേന്ദ്രത്തിലാണ് താമസിച്ചിരുന്നത്. എട്ടാം മാസത്തിലായിരുന്നു കുട്ടി ഇവിടെയെത്തിയത്. തുടര്‍ന്നാണ് കൃത്യമായ പരിചരണവും ചികല്‍സയും കുട്ടിക്ക് ലഭിച്ചത്. കൗമാര പ്രായത്തിലുള്ള പ്രസവമാണ് പെണ്‍കുട്ടിയുടെ ആരോഗ്യനില തകര്‍ത്തതെന്നും മൂന്ന് വര്‍ഷമായി തുടരുന്ന ലൈംഗിക പീഡനം കുട്ടിയുടെ നില ഗുരുതരമാക്കിയെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക