ഹാരിസണിന്റെ പക്കലുളളത് കൈവശഭൂമി; തോട്ടഭൂമി ഏറ്റെടുക്കണമെന്ന രാജമാണിക്യം റിപ്പോര്‍ട്ട് നിയമസെക്രട്ടറി തളളി

ചൊവ്വ, 6 ജൂണ്‍ 2017 (12:47 IST)
ഹാരിസണ്‍, ടാറ്റ എന്നി കമ്പനികള്‍ ഉള്‍പ്പെടെയുള്ളവരുടെ തോട്ടഭൂമി ഏറ്റെടുക്കണമെന്നുള്ള ഡോ എം ജി രാജമാണിക്യത്തിന്റെ റിപ്പോര്‍ട്ട് നിയമസെക്രട്ടറി തളളി. വന്‍കിട കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ കോടതികള്‍ക്ക് മാത്രമെ അവകാശമുള്ളൂവെന്നും രാജമാണിക്യം നല്‍കിയ ശുപാര്‍ശകളെല്ലാം ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടിക്കാണിച്ചാണ് നിയമസെക്രട്ടറി ബി ജി ഹരീന്ദ്രനാഥിന്റെ നടപടി.
 
പ്രസ്തുത റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അനുസരിച്ച് തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ പ്രത്യേക നിയമനിര്‍മ്മാണം സാധ്യമല്ലെന്നും ഇത് സുപ്രീംകോടതി ഉത്തരവുകളുടെ ലംഘനമാണെന്നും നിയമസെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറിയ കത്തില്‍ വ്യക്തമാക്കുന്നുണ്ട്. വന്‍കിട തോട്ടങ്ങളെ അനധികൃത കൈയേറ്റമായി കാണാന്‍ കഴിയില്ലെന്നും രാജമാണിക്യം റിപ്പോര്‍ട്ട് നിലനില്‍ക്കുന്നതല്ലെന്നും നിയമസെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.
 
നിയമനിര്‍മ്മാണം വേണ്ടി വന്നാല്‍ ചോദ്യം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. ഹാരിസണ്‍ ഉള്‍പ്പെടെയുളള കമ്പനികള്‍ അനധികൃതമായി ഭൂമി കൈയേറിയിട്ടില്ല. അവരുടെ പക്കലുള്ള ഭൂമിയെല്ലാം കൈവശ ഭൂമിമാത്രമാണെന്നും കത്തില്‍ പറയുന്നുണ്ട്. ആവശ്യമെങ്കില്‍ വന്‍കിട കൈയേറ്റങ്ങളും തോട്ടങ്ങളും ഏറ്റെടുക്കുന്നതിനായി പുതിയ നിയമം കൊണ്ടുവരാം. എന്നാല്‍ ഇതിനായി കോടതികള്‍ സ്ഥാപിക്കേണ്ടി വരുമെന്നും നിയമസെക്രട്ടറി ചൂണ്ടിക്കാട്ടുന്നു. 

വെബ്ദുനിയ വായിക്കുക