സി‌ഡി പിടിക്കാന്‍ കമ്മീഷനംഗങ്ങളും പൊലീസും ബിജുവുമൊത്ത് കോയമ്പത്തൂര്‍ ഭാഗത്തേക്ക്

വ്യാഴം, 10 ഡിസം‌ബര്‍ 2015 (16:15 IST)
സോളാര്‍ കേസില്‍ തെളിവ് കണ്ടെടുക്കാനായി ബിജു രാധാകൃഷ്ണനൊപ്പം പോകുന്ന സോളാര്‍ കമ്മീഷനിലെ അംഗങ്ങള്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും ഫോണ്‍ ചെയ്യാനോ എസ് എം എസ് അയക്കാനോ പറ്റില്ല. ഇക്കാര്യത്തില്‍ സോളാര്‍ കമ്മീഷന്‍ കര്‍ശന നിര്‍ദ്ദേശം നല്‍കി. ബിജു രാധാകൃഷ്ണനുമായി തെളിവു ശേഖരിക്കാന്‍ സംഘം കോയമ്പത്തൂരിലേക്കാണ് പോകുന്നതെന്ന് സൂചന ലഭിക്കുന്നു. 
 
ആറ്‌ ഉദ്യോഗസ്ഥരാണ് ബിജു രാധാകൃഷ്ണനൊപ്പം തെളിവെടുക്കാനായി പോകുന്നത്. ഉദ്യോഗസ്ഥരുടേ ഫോണുകളെല്ലാം ഓഫീസില്‍ സൂക്ഷിക്കുകയാണ്. ആറ്‌ മണിക്കൂര്‍ കൊണ്ട് സഞ്ചരിച്ചെത്താവുന്ന ദൂരത്താണ് തെളിവുകളും ദൃശ്യങ്ങളും അടങ്ങിയ സി ഡി സൂക്ഷിച്ചിരിക്കുന്നതെന്ന് ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരുന്നു. തെളിവുകളടങ്ങിയ നാല് സി ഡികളാണ് തന്‍റെ പക്കലുള്ളതെന്നും അതില്‍ ഒരെണ്ണമാണ് ഇപ്പോള്‍ കണ്ടെടുക്കാനായി പോകുന്നതെന്നുമാണ് ബിജു രാധാകൃഷ്ണന്‍ പറഞ്ഞിരിക്കുന്നത്. 
 
രാജ്യത്ത് എവിടെ നിന്നാണെങ്കിലും സാക്ഷി മുഖേന തെളിവ് കമീഷന് മുമ്പില്‍ എത്തിക്കാന്‍ അധികാരമുണ്ട്. അതിന് കേന്ദ്രനിയമം അനുവദിക്കുന്നുണ്ട്. ഇത് സാധാരണ ആരോപണമല്ല. സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിക്കും മറ്റ് പ്രമുഖര്‍ക്കും എതിരായ ശക്തമായ ആരോപണമാണ്. അത് തെളിയിക്കാന്‍ ഉപോല്‍ബലകമായ തെളിവാണിത്. സി ഡിയുടെ രഹസ്യ സ്വഭാവം ഉറപ്പുവരുത്തുകയും ബിജു രാധാകൃഷ്ണന്‍റെ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുമെന്നും കമീഷന്‍ അറിയിച്ചു. പ്രതിക്ക് 10 മണിക്കൂര്‍ അനുവദിക്കുന്നതിന് തടസമുണ്ടോയെന്ന കമീഷന്‍റെ ചോദ്യത്തിന് അഭിഭാഷകര്‍ എതിര്‍ത്തില്ല.
 
അതേസമയം, സോളാര്‍ കമ്മീഷന്‍ മുമ്പാകെ ബിജു രാധാകൃഷ്ണന്‍ വികാരാധീനനായി. കേസില്‍ സരിത എന്‍ നായര്‍ക്കും തനിക്കും രണ്ടു നീതിയാണ് ലഭിച്ചത്. സരിതയേയും തന്നെയും നുണ പരിശേധനയ്‌ക്ക് ഹാജരാക്കണമെന്നും ബിജു ആവശ്യപ്പെട്ടു. സരിതയുടെ കത്ത് കണ്ടെടുക്കാനോ കമീഷന്‍ മുമ്പാകെ ഹാജരാക്കാനോ ആരും താല്‍പര്യം കാണിക്കുന്നില്ലെന്നും ബിജു പറഞ്ഞു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ വിസ്‌തരിക്കണമെന്ന് കാട്ടി കത്തും നല്‍കിയിട്ടുണ്ട്.
 
കഴിഞ്ഞ ദിവസം സോളാര്‍ കമ്മീഷനു മുന്നില്‍ ഹാജരായാണ്, മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുള്‍പ്പടെയുള്ളവര്‍ സരിതയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നതിന്റെ ദൃശ്യങ്ങള്‍ തന്റെ കൈവശമുണ്ടെന്ന് ബിജു മൊഴി നല്‍കിയത്. കമ്മീഷന്‍ ആവശ്യപ്പെട്ടാല്‍ സിഡി ഹാജരാക്കാമെന്നും ബിജു അവകാശപ്പെട്ടിരുന്നു. സിഡിയിലെ മുഖ്യമന്ത്രിയുടെ ദൃശ്യങ്ങള്‍ കണ്ടു താന്‍ ഞെട്ടിയെന്നും, മറ്റു നേതാക്കളുടെ സിഡി മുഖ്യമന്ത്രിയെ കാണിച്ചെന്നും ദൃശ്യങ്ങള്‍ സരിത തന്നെയാണു ശേഖരിച്ചതെന്നും ബിജു മൊഴി നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് കമ്മീഷന്‍ സിഡി ഹാജരാക്കാന്‍ ആവശ്യപ്പെട്ടത്.
 
 

വെബ്ദുനിയ വായിക്കുക