യുവനടനും കൂട്ടുകാരും പിടിയിലായത് ‘സ്മോക്കേഴ്സ് പാര്‍ട്ടി’ക്കിടെ

ശനി, 31 ജനുവരി 2015 (11:57 IST)
മയക്കുമരുന്ന് കേസില്‍ യുവനടനും കൂട്ടുകാരും പിടിയിലായത് ‘സ്മോക്കേഴ്സ് പാര്‍ട്ടി’ക്കിടെ. കഴിഞ്ഞ എട്ടാം തിയതിയാണ് ഇതു സംബന്ധിച്ച വിവരം എറണാകുളം എസ് ഐ സുരേഷ് കുമാറിന് ലഭിച്ചത്. തുടര്‍ന്ന്, 22 ദിവസത്തെ നിരീക്ഷണത്തിനു ശേഷമാണ് അറസ്റ്റ് നടന്നത്. ഇവരെ അറസ്റ്റു ചെയ്തിടത്തു നിന്ന് 10 ഗ്രാം കൊക്കെയ്ന്‍ വേറെയും ലഭിച്ചിരുന്നു. ഇതിനു വിപണിയില്‍ രണ്ടുലക്ഷം രൂപയോളം വിലവരും.
 
സ്മോക്കേഴ്സ് പാര്‍ട്ടിയില്‍ പങ്കെടുത്തവരെല്ലാം ഓണ്‍ലൈന്‍ ഫ്രണ്ട്സ് ആണെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ഇവരെല്ലാവരും ഫേസ്ബുക്ക് വഴി പരിചയപ്പെട്ടവരാണ്. അറസ്റ്റു ചെയ്യുന്ന സമയത്ത് അഞ്ചുപേരും കൊക്കെയ്ന്‍ ഉപയോഗിച്ചിരുന്നു എന്നും പൊലീസ് പറഞ്ഞു. ഗോവയില്‍ നിന്നായിരുന്നു കൊക്കെയ്ന്‍ എത്തിച്ചത്. ഇതിനു മുമ്പ് രണ്ടു തവണ സ്മോക്കേഴ്സ് പാര്‍ട്ടി ബാംഗ്ലൂര്‍ , ഗോവ എന്നിവിടങ്ങളിലായി സംഘടിപ്പിച്ചിരുന്നു.
 
രേഷ്മ എന്ന യുവതി ഗോവയില്‍ നിന്നാണ് മയക്കുമരുന്ന് കൊണ്ടുവന്നതെന്നാണ് പൊലീസ് നല്കുന്ന വിവരം. കഴിഞ്ഞ പാര്‍ട്ടി നടന്നിരുന്നത് ഗോവയില്‍ ആയിരുന്നു. ഇവരെ സിറ്റി പൊലീസ് കമ്മീഷണറും എറണാകുളം അസിസ്റ്റന്റ് പൊലീസ് കമ്മീഷണറും ചോദ്യം ചെയ്തിരുന്നു.
 
യുവനടന്‍ ഷൈന്‍ ടോം ചാക്കോ, സഹസംവിധായികയായിരുന്ന ബ്ലസി, മോഡലുകളായ ടിന്‍സി, രേഷ്മ, ദുബായിലെ ട്രാവല്‍ മാര്‍ട്ട് ഉടമയായ സ്നേഹ എന്നിവരെ ആയിരുന്നു പൊലീസ് അറസ്റ്റു ചെയ്തത്. രേഷ്‌മയുടെ പേരില്‍ വാടകയ്ക്ക് എടുത്ത ഫ്ലാറ്റില്‍ നിന്നായിരുന്നു ഇവരെ പൊലീസ് അറസ്റ്റ് ചെയ്തത്.  കഴിഞ്ഞദിവസം രാത്രി 12 മണിയോടെ ആയിരുന്നു ഇവരെ അറസ്റ്റു ചെയ്തത്.
 

വെബ്ദുനിയ വായിക്കുക