മേനോന്‍ കേരളത്തില്‍ പള്ളി പണിയുന്നു

വെള്ളി, 14 ജനുവരി 2011 (17:49 IST)
കേരളത്തിന്‍റെ മതസൌഹാര്‍ദ്ദം ലക്‌ഷ്യംവെച്ച് ഒരു ഹൈന്ദവവിശ്വാസി ഇവിടെ മുസ്ലീം പള്ളി പണിയാനൊരുങ്ങുന്നു. ഗള്‍ഫില്‍ പ്രവാസജീവിതം നയിക്കുന്ന ചെറില്‍ കൃഷ്ണ മേനോന്‍ എന്ന മലയാളിയാണ് ദൈവത്തിന്‍റെ സ്വന്തം നാട്ടില്‍ മതസൌഹാര്‍ദ്ദം പുലരുന്നതിന് പള്ളി പണിയാന്‍ തയ്യാറായി എത്തിയിരിക്കുന്നത്.

കോഴിക്കോട് ആണ് പള്ളി പണികഴിപ്പിക്കുന്നത്. 1200 വര്‍ഷങ്ങള്‍ക്കിടയില്‍ കേരളത്തില്‍ ഒരു ഹിന്ദു പണികഴിപ്പിക്കുന്ന ആദ്യത്തെ പള്ളി ആയിരിക്കും ഇതെന്ന് അദ്ദേഹം പറയുന്നു. ചേര രാജാവ് രാമ വര്‍മ്മ കുലശേഖര പണികഴിപ്പിച്ച പള്ളി ആണ് ഇതിനുമുമ്പ് കേരളത്തില്‍ ഹിന്ദുവായ ഒരാള്‍ പണിത പള്ളി. അതിനുശേഷം ഇപ്പോഴാണ് ഹിന്ദുവായ ഒരാള്‍ പള്ളി പണിയുന്നതിന് മുന്‍കൈയെടുക്കുന്നത്.

ദോഹ ഹെഡ്‌ക്വാര്‍ട്ടേഴ്സ്ഡ് ബെഹ്സാദ് ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്‌ടറുമാണ് ഇദ്ദേഹം. പള്ളി പണിയുന്നതിനായി ഇസ്ലാം മതപണ്ഡിതരുടെയും മതനേതാക്കളുടെയും അനുമതി വാങ്ങിയതായും അദ്ദേഹം അറിയിച്ചു. മറ്റു മതങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള തന്‍റെ പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുമെന്നും അദ്ദേഹം അറിയിച്ചു.

2006ല്‍ പ്രവാസി ഭാരതീയ സമ്മാനും 2009ല്‍ പദ്മശ്രീ അവാര്‍ഡും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച പ്രവാസി ഭാരതീയ ദിവസില്‍ പങ്കെടുക്കുന്നതിനായി അദ്ദേഹം ഡല്‍ഹിയിലെത്തിയിരുന്നു. പള്ളി പണിയുന്നതിനു പുറമേ ഭഗവദ് ഗീതയ്ക്കായി തിരുവനന്തപുരത്ത് ഒരു പഠനകേന്ദ്രം ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പള്ളി പണിതുകഴിഞ്ഞാല്‍ ഉടന്‍ തന്നെ കേരളത്തില്‍ ഒരു ചര്‍ച്ച് പണിയാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതിനായുള്ള സ്ഥലം കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍, അന്തിമതീരുമാനം ആയിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.

വെബ്ദുനിയ വായിക്കുക