മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു; അഞ്ച് എംഎല്‍എമാര്‍ക്ക് സസ്പെന്‍ഷന്‍

തിങ്കള്‍, 16 മാര്‍ച്ച് 2015 (11:42 IST)
ബജറ്റ് അവതരണദിവസമായ വെള്ളിയാഴ്ച സഭയില്‍ ഉണ്ടായ സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. സ്പീക്കറുടെ ഡയസിലേക്ക് കയറുകയും വസ്തുകള്‍ നശിപ്പിക്കുകയും ചെയ്ത പ്രതിപക്ഷ അംഗങ്ങള്‍ക്കെതിരെ പ്രമേയത്തില്‍ നടപടിക്ക് ശുപാര്‍ശ ചെയ്യുന്നു.
 
പ്രതിപക്ഷ എം എല്‍ എമാരായ ഇ പി ജയരാജന്‍, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ അജിത്, കെ ടി ജലീല്‍, വി ശിവന്‍ കുട്ടി എന്നീ എം എല്‍ എമാര്‍ക്കെതിരെയാണ് നടപടി.
 
പതിമൂന്നാം തിയതി വെള്ളിയാഴ്ച സഭയില്‍ നടന്നത് ജനാധിപത്യത്തിന് നാണക്കേടാണ്. വളരെ വിഷമകരമായ ഒരു കാര്യം പറയാനാണ് താന്‍ ഇവിടെ നില്ക്കുന്നത് എന്ന് പറഞ്ഞുകൊണ്ടായിരുന്നൂ മുഖ്യമന്ത്രി പ്രമേയം അവതരിപ്പിച്ചു തുടങ്ങിയത്. ഭരണപക്ഷത്തെ ഒരു എം എല്‍ എയും ഡയസില്‍ കയറിയിട്ടില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി അതിലൂടെ ഭരണപക്ഷ എം എല്‍ എമാര്‍ക്കതിരെ നടപടി എടുക്കില്ലെന്ന് പരോക്ഷമായി വ്യക്തമാക്കുകയും ചെയ്തിരുന്നു.
 
സ്പീക്കറുടെ ഡയസ് തകര്‍ത്തത് പ്രതിപക്ഷ അംഗങ്ങളാണ്. ഇക്കാര്യത്തില്‍ തര്‍ക്കമുണ്ടെങ്കില്‍ ദൃശ്യങ്ങള്‍ കാണാമെന്നും മുഖ്യമന്ത്രി പറഞ്ഞു. അത്യന്തം നാണക്കേട് ഉണ്ടാക്കിയ സംഭവങ്ങള്‍ ആണ് സഭയില്‍ ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പ്രതിപക്ഷം നല്കിയ 13 പരാതികളില്‍ നടപടിയെടുത്തില്ല.

വെബ്ദുനിയ വായിക്കുക