പിണറായി വിജയനാണ് മുഖ്യശത്രു, നിലമ്പൂർ സംഭവത്തിന് പകരം വീ‍ട്ടും: മാവോയിസ്റ്റ് മുഖപത്രം

ശനി, 20 മെയ് 2017 (08:28 IST)
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ (മാവോയിസ്റ്റ്) പശ്ചിമഘട്ട മേഖലാ കമ്മിറ്റി പുറത്തിറക്കിയ മുഖപത്രം ‘കമ്യൂണിസ്റ്റ്’. കേരള – തമിഴ്നാട് – കർണാടക സംസ്ഥാനങ്ങൾ സംഗമിക്കുന്ന ട്രൈ ജംക്‌ഷൻ വനമേഖലയിലെ മാവോയിസ്റ്റുകളുടെ മുഖ്യശത്രുവാണ് മുഖ്യമന്ത്രിയെന്നാണ് മുഖപത്രത്തില്‍ പറയുന്നത്.    
 
പിണറായി വിജയൻ മുഖ്യമന്ത്രിയായതിനു ശേഷമാണ് മാവോയിസ്റ്റു വേട്ട ശക്തമാക്കിയത്. ബിജെപിയും സിപിഎമ്മുമായി നിലനില്‍ക്കുന്ന രാഷ്ട്രീയ ഭിന്നതകൾ കേവലം പാർലമെന്ററി ഗിമ്മിക്കുകൾ മാത്രമാണ്. മാവോയിസ്റ്റുകൾക്കെതിരെ ആക്രമണങ്ങൾ നടത്തുന്ന കാര്യത്തില്‍ കേന്ദ്രത്തിന്റെ അതേ നിലപാടാണു കേരളത്തിലെ സിപിഎം സർക്കാരിനുള്ളതെന്നും മുഖപത്രത്തില്‍ പറയുന്നു. 
 
ഭരണവർഗം കോൺഗ്രസോ ബി ജെ പിയോ ആയിക്കോട്ടെ. അവരെ ഉപയോഗപ്പെടുത്തി വിപ്ലവ ശക്തികളെ ആക്രമിക്കുകയെന്ന നയമാണ് സിപിഎം കാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നതന്നും മുഖപത്രത്തിൽ കുറ്റപ്പെടുത്തുന്നു. കൂടാതെ നിലമ്പൂരിലെ മാവോയിസ്റ്റു വേട്ടയ്ക്കു പക വീട്ടുന്നതിനായി പൊലീസ് സ്റ്റേഷനുകൾ, ഫോറസ്റ്റ് ഓഫിസുകൾ എന്നിവിടങ്ങൾക്കു നേരെ ആക്രമണത്തിനു സാധ്യതയുണ്ടെന്നും പറയുന്നുണ്ട്. 
 

വെബ്ദുനിയ വായിക്കുക