ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും! ഗൂഢാലോചനയില്ലെന്ന് ആവര്‍ത്തിച്ച് ജന’പ്രിയന്‍‘

വ്യാഴം, 24 ഓഗസ്റ്റ് 2017 (08:43 IST)
നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതി നാളെ  വിധി പറയും. കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി വിശദമായ വാദമായിരുന്നു നടന്നത്. കേസില്‍ ദിലീപിന് പങ്കില്ലെന്നും തെളിവുകള്‍ എല്ലാം പൊലീസ് കെട്ടിച്ചമക്കുകയാണെന്നും ദിലീപിന്റെ അഭിഭാഷകന്‍ ബി രാമന്‍‌പിള്ള വാദിച്ചു. എന്നാല്‍, താരത്തിനെതിരെ കൂടുതല്‍ തെളിവുകള്‍ ഉണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് പ്രോസിക്യൂഷന്‍.
 
ദിലീപിനെതിരെ 169 രേഖകളും 223 തെളിവുകളും 15 രഹസ്യമൊഴികളും ഉണ്ടെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. നടിക്കെതിരെ ദിലീപ് ക്വട്ടേഷന്‍ നല്‍കിയെന്നു പറയുന്ന 2013ല്‍ ദിലീപും മഞ്ജുവാര്യരും ഒന്നിച്ചായിരുന്നു ജീവിതം. അവര്‍ തമ്മില്‍ പിരിഞ്ഞിരുന്നില്ല. അപ്പോള്‍ നടിയെ ആക്രമിക്കാന്‍ ദിലീപ് ക്വട്ടേഷന്‍ കൊടുക്കാനുള്ള കാരണം വ്യക്തി ജീവിതം തകര്‍ത്തതിന്റെ വൈരാഗ്യമായിരുന്നുവെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അഭിഭാഷകന്‍ വാദിച്ചു.
 
ഒരു ക്വട്ടേഷന്‍ നടപ്പാക്കുന്ന മട്ടിലല്ല ആക്രമിക്കപ്പെട്ട നടിയോടു സുനി പെരുമാറിയതെന്നു നടിയുടെ മൊഴികള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ആക്രമിക്കപ്പെട്ട നടിയുടെ ഡ്രൈവറായിരുന്നു സുനി. നടിയോടു സുനിക്കു മോഹമുണ്ടായിരുന്നുവെന്നു കരുതാന്‍ സാഹചര്യവുമുണ്ട്. 'ക്വട്ടേഷനാണ് സഹകരിക്കണമെന്ന്' സുനി പറഞ്ഞതു നടിയോടുള്ള തന്റെ താല്‍പ്പര്യം വെളിപ്പെടാതിരിക്കാനാണെന്നും അഭിഭാഷകന്‍ വാദിച്ചു.
 
എല്ലാ വിവരങ്ങളും കേസ് ഡയറിയില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് പ്രോസിക്യൂ‍ഷന്‍ അറിയിച്ചു. അന്വേഷണം പൂര്‍ത്തിയാവാത്ത ഈ ഘട്ടത്തില്‍ എല്ലാ കാര്യങ്ങളും തുറന്ന കോടതിയില്‍ വെളിപ്പെടുത്താന്‍ കഴിയില്ല. നടി ഉപദ്രവിക്കപ്പെട്ട സംഭവത്തിന്റെ തുടക്കത്തില്‍ തന്നെ ദിലീപിന്റെ പങ്ക് അന്വേഷണ സംഘത്തിന് വ്യക്തമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.
 
(കടപ്പാട്: മലയാള മനോര)

വെബ്ദുനിയ വായിക്കുക