തമ്പാനൂര്‍ രവി വരാത്തത് സംശയകരം, യു ഡി എഫിന് സോളാര്‍ കമ്മിഷനില്‍ വിശ്വാസ്യത നഷ്ടപ്പെട്ടോ? ഒരുമാസം സമയം വേണമെന്ന് തമ്പാനൂര്‍; എങ്ങനെ കൊണ്ടുവരണമെന്ന് അറിയാമെന്ന് കമ്മിഷന്‍ !

വെള്ളി, 26 ഫെബ്രുവരി 2016 (17:02 IST)
തമ്പാനൂര്‍ രവിക്കെതിരെ കടുത്ത അതൃപ്തി രേഖപ്പെടുത്തി സോളാര്‍ കമ്മിഷന്‍. തമ്പാനൂര്‍ രവി രണ്ടാം തവണയും വിസ്താരത്തിന് ഹാജരാകാതിരുന്നതാണ് ജസ്റ്റിസ് ശിവരാജനെ പ്രകോപിപ്പിച്ചത്. തമ്പാനൂര്‍ രവിയുടെ നടപടി സംശയാസ്പദമാണെന്ന് കമ്മിഷന്‍ പറഞ്ഞു.
 
യു ഡി എഫിന് സോളാര്‍ കമ്മിഷനില്‍ വിശ്വാസം നഷ്ടപ്പെട്ടതുകൊണ്ടാണോ തമ്പാനൂര്‍ രവി ഹാജരാകാതിരിക്കുന്നതെന്ന് കമ്മിഷന്‍ ചോദിച്ചു. കമ്മിഷനില്‍ യു ഡി എഫിന് വിശ്വാസം നഷ്ടപ്പെട്ടതായി കണ്‍‌വീനര്‍ പി പി തങ്കച്ചന്‍ പ്രസ്താവിച്ചിട്ടുള്ള കാര്യം കമ്മിഷന്‍ ചൂണ്ടിക്കാട്ടി.
 
മുഖ്യമന്ത്രിക്ക് അനുകൂലമായി മൊഴിനല്‍കണമെന്ന് സരിത നായരോട് ആവശ്യപ്പെടുന്ന തമ്പാനൂര്‍ രവിയുടെ ഫോണ്‍ രേഖ സോളാര്‍ കമ്മിഷന്‍ തെളിവായി സ്വീകരിച്ചിരുന്നു. വിസ്താരത്തിനായി ഉടന്‍ ഹാജരാകണമെന്നും തമ്പാനൂരിനോട് ആവശ്യപ്പെട്ടിരുന്നു.
 
എന്നാല്‍ ഭാര്യയ്ക്ക് സുഖമില്ലാത്തതിനാല്‍ ഒരു മാസത്തിന് ശേഷം എത്താമെന്നായിരുന്നു തമ്പാനൂര്‍ രവി കമ്മിഷന് നല്‍കിയ മറുപടി. എന്നാല്‍ അടുത്ത ദിവസം നേരിട്ട് എത്തിയില്ലെങ്കില്‍ എങ്ങനെ കൊണ്ടുവരണമെന്ന് അറിയാമെന്ന് സോളാര്‍ കമ്മിഷന്‍ വ്യക്തമാക്കുകയും ചെയ്തു.

വെബ്ദുനിയ വായിക്കുക