ടൈറ്റാനിയം അഴിമതി: മുഖ്യമന്ത്രി പ്രതിപ്പട്ടികയില്‍

വ്യാഴം, 28 ഓഗസ്റ്റ് 2014 (16:57 IST)
ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസ് തള്ളണമെന്ന വിജിലൻസിന്റെ അപേക്ഷ തള്ളിക്കൊണ്ട് കേസിൽ തുടരന്വേഷണം നടത്താൻ തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു.

മുഖ്യമന്ത്രി ഉമ്മൻചാണ്ടിയടക്കം പന്ത്രണ്ട് പേര്‍ കേസില്‍ പ്രതിപ്പട്ടികയില്‍ ഉണ്ട്. നാലു മാസത്തിനുള്ളിൽ ഇവര്‍ക്കെതിരെ അന്വേഷണം പൂർത്തിയാക്കാനാണ് കോടതിയുടെ നിർദ്ദേശിച്ചിരിക്കുന്നത്. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല,​ പൊതുമരാമത്ത് മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് എന്നിവരെയും കേസിൽ പ്രതികളാക്കാൻ നിർദ്ദേശിച്ചു.

ട്രാവൻകൂർ ടൈറ്റാനിയം അഴിമതി കേസിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി,​ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എന്നിവരുടെ പങ്ക് അന്വേഷിക്കണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. എന്നാൽ വിജിലൻസ് ഇരുവര്‍ക്കും അനുകൂലമായ റിപ്പോര്‍ട്ടാണ് കോടതിയില്‍ സമര്‍പ്പിച്ചത്.

256 കോടി രൂപ മുടക്കി മുന്‍ യുഡിഎഫ് സർക്കാരിന്റെ കാലത്ത് പദ്ധതിക്കായി വാങ്ങിയ ഉപകരണങ്ങളില്‍ അഴിമതി നടന്നുവെന്നാണ് ഹര്‍ജി. എന്നാൽ 80 കോടിയുടെ നഷ്ടം മാത്രമെ ഉണ്ടായിട്ടുള്ളു എന്നും ഇത് ഉപകരണങ്ങൾ വിറ്റ് നികത്താവുന്നതേയുള്ളൂ എന്നുമാണ് വിജിലൻസ് കോടതിയെ അറിയിച്ചത്. എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു.

വേണ്ടത്ര പഠനം നടത്താതെയാണ് ഉപകരണങ്ങൾ വാങ്ങിയതെന്നും ഇതേക്കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവന്നേ മതിയാവു എന്ന് കോടതി വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക