ജനപ്രിയനെ പൂട്ടാന്‍ പൊലീസിന്റെ പുതിയ തന്ത്രം; കേസിലെ പത്താം പ്രതിയെ മാപ്പുസാക്ഷിയാക്കും

വ്യാഴം, 2 നവം‌ബര്‍ 2017 (08:05 IST)
കൊച്ചിയിൽ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ പത്താം പ്രതിയായ വിപിൻ ലാലിനെ മാപ്പുസാക്ഷിയാക്കാന്‍ അന്വേഷണസംഘം ഒരുങ്ങുന്നതായി റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ബുധനാഴ്ച അങ്കമാലി കോടതിയിലെത്തിയ വിപിൻ ലാൽ മജ്സ്ട്രേറ്റിന് മുൻപാകെ മൊഴി നൽകിയേക്കുമെന്നും സൂചനയുണ്ട്. 
 
കേസിലെ മുഖ്യപ്രതിയായ പൾസർ സുനിയോടൊപ്പം തടവിൽ കഴിയവേ സുനിക്ക് കത്തെഴുതി നല്‍കിയത് വിപിൻലാലാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ആലുവ ജയിലിൽവെച്ച് നടന്ന ഫോൺ വിളിയിലും പൾസർ സുനിയ്ക്ക് ഒത്താശ ചെയ്തത് ഇയാള്‍ തന്നെയാണെന്നാണ് വിവരം.
 
ഈ കേസിലെ മുഖ്യസാക്ഷി നാടകീയമായി കോടതിയിൽ മൊഴി മാറ്റിപ്പറഞ്ഞത് അന്വേഷണ സംഘത്തിന് വലിയ തിരിച്ചടിയാണ് നൽകിയത്. ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവന്റെ ഓൺലൈൻ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരനായിരുന്നു ദിലീപിന് അനുകൂലമാകുന്ന തരത്തില്‍ മൊഴി മാറ്റിയത്. 
 
കേസിലെ ഒന്നാം പ്രതിയായ പൾസർ സുനി കീഴടങ്ങുന്നതിന് മുമ്പായി ലക്ഷ്യയിൽ എത്തിയിരുന്നെന്നായിരുന്നു നേരത്തെ ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ,​ മജിസ്ട്രേട്ടിന് മുമ്പാകെ നൽകിയ രഹസ്യമൊഴിയിലാണ് ഇയാൾ ദിലീപിന് അനുകൂലമായ നിലപാടെടുത്ത് അന്വേഷണസംഘത്തെ വെട്ടിലാക്കിയത്. 
 
കാവ്യയുടെ ഇപ്പോഴത്തെ ഡ്രൈവറാണ് ജീവനക്കാരന്റെ മൊഴി മാറ്റത്തിനു പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇതേക്കുറിച്ച് അന്വേഷിക്കുമെന്നും പൊലീസ് പറഞ്ഞു. അനുബന്ധ കുറ്റപത്രം വൈകുന്നതിനുള്ള കാരണവും ഈ മുഖ്യ സാക്ഷിയുടെ മൊഴിമാറ്റമാണെന്നാണ് സൂചന.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍