കിളിരൂര്‍ കേസ്: അഞ്ച് പ്രതികള്‍ കുറ്റക്കാര്‍

തിങ്കള്‍, 6 ഫെബ്രുവരി 2012 (12:12 IST)
PRO
PRO
കിളിരൂരിലെ ശാരിയെന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അഞ്ച് പ്രതികള്‍ കുറ്റക്കാര്‍. തിരുവനന്തപുരം സി ബി ഐ കോടതിയാണ് കേസില്‍ വിധി പറഞ്ഞത്. കുറ്റക്കാര്‍ക്കുള്ള ശിക്ഷ പിന്നീട് പ്രഖ്യാപിക്കും.

ഏഴ് പ്രതികളാണ് കേസില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏഴാം പ്രതി സോമനെ കോടതി വെറുതെ വിട്ടു. കുമളി ഗസ്റ്റ് ഹൌസ് മുറിയെടുക്കാന്‍ സഹായിച്ചു എന്നതായിരുന്നു സോമനെത്തിരെയുള്ള കുറ്റം. എന്നാല്‍ ഇത് തെളിയിക്കാനായില്ല. സോമനൊഴികെ എല്ലാവരും കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. എന്നാല്‍ ഒന്നാം പ്രതി ഓമനക്കുട്ടിയെ നേരത്തെ മാപ്പ് സാക്ഷിയാക്കിയിരുന്നു.

ലതാനായര്‍, പ്രവീണ്‍, കൊച്ചുമോന്‍, മനോജ്, പ്രശാന്ത് എന്നിവരാണ് കേസിലെ മറ്റ് പ്രതികള്‍. സംഘം ചേര്‍ന്നുള്ള ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടുപോകല്‍ എന്നീ കുറ്റങ്ങള്‍ ആണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

സീരിയലില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി ശാരിയെ വിവിധയിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് കേസ്. 2003 ഓഗസ്റ്റ് മുതല്‍ ഒരു വര്‍ഷത്തോളമാണ് പീഡനം നടന്നത്. ഗര്‍ഭിണിയായ ശാരി ഒരു പെണ്‍കുഞ്ഞിന് ജന്മ നല്‍കി. ഒടുവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ ശാരി മരിക്കുകയായിരുന്നു.

ഏഴ് വര്‍ഷത്തോളം നീണ്ട നിയമപോരാട്ടങ്ങള്‍ക്കൊടുവിലാണ് കേസില്‍ വിധി വന്നിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക