അതിരപ്പിള്ളി: ഒരുതുള്ളി വെള്ളംപോലും പാഴാക്കാന്‍ അനുവദിക്കില്ല; വെള്ളച്ചാട്ടത്തിന്റെ ഭംഗി കളയാതെ പദ്ധതി നടപ്പാക്കും: മുഖ്യമന്ത്രി

വ്യാഴം, 17 ഓഗസ്റ്റ് 2017 (12:52 IST)
അതിരപ്പിള്ളി പദ്ധതിയിൽ നിലപാട് വ്യക്തമാക്കി സംസ്ഥാന സർക്കാർ. ഒരുതുള്ളി വെള്ളംപോലും പാഴാക്കാന്‍ അനുവദിക്കതെതന്നെ അതിരപ്പിള്ളി പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചു. പദ്ധതിയുടെ നടത്തിപ്പിനായി എല്ലാവരുമായും സമവായത്തിനാണു ശ്രമിക്കുന്നത്. വെള്ളച്ചാട്ടത്തിന്റെ ഭംഗി നഷ്ടപ്പെടാത്ത രീതിയിലുള്ള പദ്ധതിയാണ് തയാറാക്കിയിട്ടുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 
അതിരപ്പിള്ളി പദ്ധതി സർക്കാർ ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി എം എം മണി നേരത്തേ സഭയില്‍ അറിയിച്ചിരുന്നു. വിവരക്കേടുകൊണ്ടാണ് ഈ പദ്ധതിയെ സിപിഐ എതിക്കുന്നത്. ജില്ലാ സെക്രട്ടറിമാരെ കൊണ്ട് സര്‍ക്കാരിനെതിരെ പറയിപ്പിക്കുകയാണ് കാനം രാജേന്ദ്രന്‍ ചെയ്തുകൊണ്ടിരിക്കുന്നത്. സിപിഐ സമ്മര്‍ദ്ദം തുടരുകയാണെങ്കില്‍ പദ്ധതി ഉപേക്ഷിച്ച് ജനങ്ങളോട് പറയുമെന്നും മണി പറഞ്ഞിരുന്നു. 
 
പദ്ധതി നടപ്പിലാക്കണമെന്നതു തന്നെയാണ് സിപിഐഎമ്മിന്റെയും കെഎസ്ഇബിയുടെയും തീരുമാനം. പദ്ധതിക്കെതിരെ നിയമനടപടി ഉണ്ടായാല്‍ അതിനെ ശക്തമായി നേരിടും. പദ്ധതി നടപ്പിലാക്കണമെന്ന് ആവർത്തിച്ച് വ്യക്തമാക്കുന്നത് തന്റെ വ്യക്തിപരമായ നേട്ടത്തിനല്ലെന്ന കാര്യം വിമർശിക്കുന്നവർ ഓർക്കണമെന്നും മലർന്ന് കിടന്ന് തുപ്പുന്നത് മറ്റുള്ളവർക്ക് ഗുണകരമാകുമെന്ന് ഓർത്താൽ നന്നായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ക്കുകയും ചെയ്തിരുന്നു.
 
പദ്ധതിയ്‌ക്കെതിരെ ഇപ്പോള്‍ വിമര്‍ശനമുന്നയിക്കുന്ന കോണ്‍ഗ്രസ്, ഭരണത്തിലായിരുന്നപ്പോള്‍ എന്തുകൊണ്ടാണ് പദ്ധതി വേണ്ടെന്നു വയ്ക്കാതിരുന്നതെന്നും എംഎം മണി ചോദിച്ചിരുന്നു അതിരപ്പള്ളി പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ആര്‍ക്കും കഴിയില്ലെന്നും മണിയല്ല, കോടിയേരിയാണ് ഇക്കാര്യത്തില്‍ അഭിപ്രായം പറയേണ്ടതെന്നും ബിനോയ് വിശ്വവും വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക