ജെല്ലിക്കെട്ട് എന്നാല്‍ നെഞ്ചുറപ്പ്?

WDWD
പാരമ്പര്യ ആചാരത്തിന്‍റെ ഭാഗമായും ദേവ പ്രീതിക്കുമായി തമിഴ്നാട്ടില്‍ നടത്തുന്ന ജെല്ലിക്കെട്ട് അവിശ്വസനീയമായ കാഴ്ചകളാണ് നമുക്ക് മുന്നില്‍ തുറന്നിടുന്നത്. മനുഷ്യരുടെ പതിന്‍‌മടങ്ങ് ശക്തിയുള്ള കാളകളെയാണ് മനുഷ്യര്‍ക്ക് കീഴടക്കേണ്ടി വരുന്നത്. ജീവന്‍‌പണയം വച്ചുള്ള ഈ വിനോദത്തെ തമിഴ്നാട്ടുകാര്‍ ജീവിതത്തിന്‍റെയും വിശ്വാസത്തിന്‍റെയും ഭാഗമാക്കുന്നു.

തമിഴ്നാട്ടിലെ വിളവെടുപ്പ് ഉത്സവവമായ പൊങ്കലിനോട് അനുബന്ധിച്ചു നടത്തുന്ന ജെല്ലിക്കെട്ട് ഒരു പരമ്പതാഗത ഉത്സവമാണ്. മനുഷ്യര്‍ കാളകളെ മെരുക്കുന്ന ഈ പരമ്പരാഗത കായിക വിനോദം ഇപ്പോള്‍ വിവാദത്തിനു കാരണമായിരിക്കുകയാണ്. കാളകളെ ക്രൂരതയ്ക്ക് വിധേയമാക്കുന്നു എന്ന വാദമുഖവുമായി ജെല്ലിക്കെട്ട് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് മൃഗ സംരക്ഷണ വകുപ്പ് സുപ്രീം കോടതിയെ സമീപിച്ചതാണ് വിവാദ കാരണമായത്.

വിശ്വസിച്ചാലും ഇല്ലെങ്കിലും പരമ്പരയില്‍ ഈ ആഴ്ച ഞങ്ങള്‍ നിങ്ങളെ കൂട്ടിക്കൊണ്ടു പോവുന്നത് തമിഴ്നാട്ടില്‍ ജെല്ലിക്കെട്ടിനു പേരു കേട്ട മധുര ജില്ലയിലെ അളഗനല്ലൂര്‍, പാലമേട് എന്നീ സ്ഥലങ്ങളിലേക്കാണ്. ജെല്ലിക്കെട്ട് ധൈര്യത്തിന്‍റെയും നെഞ്ചുറപ്പിന്‍റെയും ഉത്സവമാണോ അതോ ഒരു അപരിഷ്കൃത വിനോദമാണൊ എന്ന് ഇതിലൂടെ നിങ്ങള്‍ക്ക് വിലയിരുത്താന്‍ സാധിക്കുമെന്നാണ് ഞങ്ങളുടെ വിശ്വാസം.

WDWD
ജല്ലിക്കെട്ട് അതിപുരാതന കാലം മുതല്‍ക്ക് നിലനില്‍ക്കുന്ന ഒരു തമിഴ് പരമ്പരാഗത കായിക മത്സരമാണ്. ഇത്തരത്തില്‍ ജീവന്‍ പണയം വച്ച് കാളയെ മെരുക്കുന്നവരെ മാത്രമേ തമിഴ് യുവതികള്‍ വിവാഹം ചെയ്തിരുന്നുള്ളൂ എന്ന് പുരാതന തമിഴ് സാഹിത്യകൃതികളില്‍ പറയുന്നു. മൊഹഞ്ചദാരോയിലും ഹാരപ്പയിലും നടന്ന ഖനനങ്ങളും ഈ കായിക മത്സരം പണ്ട് മുതല്‍ക്കേ നിലവിലുണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്നു.


ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക
ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയോ?

WDWD
ജെല്ലിക്കെട്ടിനെത്തുന്ന കാളകള്‍ക്ക് വര്‍ഷങ്ങള്‍ നീണ്ടു നില്‍ക്കുന്ന പരിശീ‍ലനമാണ് നല്‍കുന്നത്. കൂര്‍പ്പിച്ച കൊമ്പുകളുള്ള ഈ കാളകളെയാണ് മനുഷ്യര്‍ ധൈര്യസമേതം കീഴടക്കുന്നത്. കഴിഞ്ഞ 400 വര്‍ഷക്കാലമായി ജെല്ലിക്കെട്ട് ഇപ്പോഴത്തെ രീതിയില്‍ തന്നെയാണ് നടത്തിവന്നിരുന്നത് എങ്കിലും ഇത്തവണ കാളകളുടെ കൊമ്പ് കോടതിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം കൂര്‍പ്പിച്ചിരുന്നില്ല. പങ്കെടുക്കുന്ന ആളുകളുടെ സുരക്ഷിതത്വം മാനിച്ചായിരുന്നു ഈ നിര്‍ദ്ദേശം.

മനുഷ്യരെക്കാളും പത്തിരട്ടി ശക്തിയുള്ള ജെല്ലിക്കെട്ട് കാളകളെ കീഴടക്കുന്ന മനുഷ്യരെ നെഞ്ചുറപ്പുള്ളവരെന്നും ധെര്യവാന്‍‌മാരെന്നും തമിഴ് സമൂഹം കണക്കാക്കുന്നു. എന്നാല്‍, ഇതൊരു കാടന്‍ രീതിയാണെന്നും ഇത്തരം ധൈര്യ പ്രകടനത്തിന് പരിഷ്കൃത സമൂഹത്തില്‍ സ്ഥാനമില്ലെന്നുമാണ് മൃഗസംരക്ഷണ ബോര്‍ഡിന്‍റെ വാദം.

മൃഗസംരക്ഷണ ബോര്‍ഡിന്‍റെ ഹര്‍ജി സ്വീകരിച്ച സുപ്രീംകോടതി ജെല്ലിക്കെട്ടിന് നിരോധനം ഏര്‍പ്പെടുത്തി. എന്നാല്‍, ഇത് തമിഴ് ജനതയെ സംബന്ധിച്ചിടത്തോളം പാരമ്പര്യത്തിന്‍റെ പ്രശ്നം മാത്രമല്ല. വിശ്വാസത്തിന്‍റെ കൂടി പ്രശ്നമാണ്. ജെല്ലിക്കെട്ട് നടത്തിയില്ല എങ്കില്‍ ഈശ്വരകോപം ഉണ്ടാവുമെന്നും ഇവര്‍ വിശ്വസിക്കുന്നു. പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഉറപ്പിന്‍‌മേല്‍ ജനുവരി 16 പാലമേടിലും ജനുവരി 17 ന് പ്രസിദ്ധമായ അളഗനല്ലൂരിലും ജല്ലിക്കെട്ട് നടന്നു.

WDWD
തര്‍ക്കങ്ങള്‍ക്കും വിവാദങ്ങള്‍ക്കും ഇടയില്‍ തമിഴ്നാട്ടില്‍ ഇക്കുറിയും ജെല്ലിക്കെട്ട് നടന്നു. എല്ലാ വര്‍ഷത്തെയും പോലെ വിദേശികളടക്കം ആയിരക്കണക്കിന് ആളുകള്‍ ഈ പരമ്പരാഗത കായിക വിനോദം കാണാന്‍ എത്തുകയും ചെയ്തു. ജെല്ലിക്കെട്ടിന് പരിഷ്കൃത സമൂഹത്തില്‍ സ്ഥാനമുണ്ട് എന്ന് നിങ്ങള്‍ക്ക് തോന്നുന്നോ? അഭിപ്രായമെന്തായാലും ഞങ്ങള്‍ക്ക് എഴുതുക.

ഫോട്ടോഗാലറി കാണാന്‍ ക്ലിക്ക് ചെയ്യുക

ജെല്ലിക്കെട്ട് മൃഗങ്ങളോടുള്ള ക്രൂരതയോ?