IPL Finals 2024: സ്റ്റാര്‍ക്കിന്റെ സ്പാര്‍ക്ക്, വെങ്കിടേഷിന്റെ അയ്യര് കളി, ഹൈദരാബാദിനെ തകര്‍ത്ത് കൊല്‍ക്കത്തയ്ക്ക് മൂന്നാം ഐപിഎല്‍ കിരീടം

അഭിറാം മനോഹർ

ഞായര്‍, 26 മെയ് 2024 (22:58 IST)
KKR, IPL 2024
ഫൈനല്‍ മത്സരത്തില്‍ ഹൈദരാബാദിനെ നിലം പരിശാക്കി ശ്രേയസ് അയ്യരും സംഘവും. ഗ്രൂപ്പ് ഘട്ടത്തില്‍ എതിര്‍ ടീമുകളെ തച്ചുടച്ചുകൊണ്ടുള്ള ബാറ്റിംഗ് പ്രകടനങ്ങള്‍ കൊണ്ട് ഫൈനല്‍ വരെയെത്തിയ ഹൈദരാബാദിനെ ഫൈനല്‍ മത്സരത്തില്‍ കാഴ്ചക്കാരാക്കി നിര്‍ത്തിയാണ് കൊല്‍ക്കത്തയുടെ കിരീടനേട്ടം. പേരുകേട്ട ഹൈദരാബാദ് ബാറ്റിംഗ് ലൈനപ്പിനെ മിച്ചല്‍ സ്റ്റാര്‍ക്കും ആന്ദ്രേ റസലും ഹര്‍ഷിത് റാണയും ചേര്‍ന്ന് എറിഞ്ഞതൊതുക്കിയപ്പോള്‍ ഐപിഎല്‍ കിരീടം നേടാനായി 114 റണ്‍സ് മാത്രമാണ് ശ്രേയസിനും സംഘത്തിനും ആവശ്യമായത്.
 
 നേരിട്ട ആദ്യപന്തില്‍ തന്നെ സിക്‌സര്‍ പറത്തി സുനില്‍ നരെയ്ന്‍ കൊല്‍ക്കത്തയുടെ നിലപാട് അറിയിച്ചെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി. ചെറിയ സ്‌കോറിന് മുന്നില്‍ യാതൊരു പതര്‍ച്ചയും ആവശ്യമില്ലാത്ത സാഹചര്യത്തില്‍ സമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെയാണ് ഗുര്‍ബാസ്- വെങ്കിടേഷ് അയ്യര്‍ സഖ്യം സ്‌കോര്‍ ഉയര്‍ത്തിയത്. മത്സരത്തില്‍ ഒരു ഘട്ടത്തിലും വിജയപ്രതീക്ഷ ഉയര്‍ത്താന്‍ ഹൈദരാബാദിനായില്ല എന്നത് മാത്രമല്ല. അവരെ കാഴ്ചക്കാരായി നിര്‍ത്തികൊണ്ടാണ് ഗുര്‍ബാസ്- വെങ്കിടേഷ് അയ്യര്‍ കൂട്ടുക്കെട്ട് റണ്‍സ് ഉയര്‍ത്തിയത്.
 
32 പന്തില്‍ 39 റണ്‍സ് നേടികൊണ്ട് ഗുര്‍ബാസ് പുറത്തായെങ്കിലും 26 പന്തില്‍ 52 റണ്‍സ് നേടികൊണ്ട് വെങ്കിടേഷ് അയ്യര്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. നായകന്‍ ശ്രേയസ് അയ്യര്‍ 3 പന്തില്‍ 6 റണ്‍സുമായി വിജയസമയത്ത് വെങ്കിടേഷിനൊപ്പമുണ്ടായിരുന്നു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ തകര്‍ത്തത് മിച്ചല്‍ സ്റ്റാര്‍ക്,ഹര്‍ഷിത് റാണ, ആന്ദ്രേ റസല്‍ എന്നിവരായിരുന്നു. ആന്ദ്രേ റസല്‍ മൂന്നും ഹര്‍ഷിത് റാണ, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ രണ്ടും വിക്കറ്റുകളെടുത്തു.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍