കാശ്മീരില്‍ നിന്ന് തങ്ങളെ അകറ്റരുതെന്ന് യുഎസിനോട് പാക്

ചൊവ്വ, 14 സെപ്‌റ്റംബര്‍ 2010 (16:40 IST)
കാശ്മീരില്‍ നിന്ന് തങ്ങളെ കൂടുതല്‍ അകറ്റാന്‍ ശ്രമിക്കരുതെന്ന് പാകിസ്ഥാന്‍ യുഎസിനോട് ആവശ്യപ്പെട്ടിരുന്നതായി റിപ്പോര്‍ട്ട്. രഹസ്യവിവരങ്ങളില്‍ നിന്ന് നീക്കിയ ചില രേഖകളിലാണ് പാകിസ്ഥാന്‍ യുഎസിനോട് ഇത്തരമൊരഭ്യര്‍ത്ഥന നടത്തിയതായ പരാമര്‍ശമുള്ളത്.

2002-ല്‍ നിയന്ത്രണ രേഖയിലൂടെയുള്ള നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്ന് യുഎസ് പാകിസ്ഥാനോട് ആവശ്യപ്പെട്ടിരുന്നു. ഈ അവസരത്തിലാണ് പാ‍കിസ്ഥാന്‍ ഇത്തരത്തില്‍ പ്രതികരിച്ചതെന്നാണ് വിവരം. കാശ്മീര്‍ തങ്ങളുടേതാണെന്ന നിലപാടാണ് പാകിസ്ഥാന്‍ മുന്നോട്ട് വച്ചത്.

യുഎസിലെ 9/11 ആക്രമണം നടന്ന് ഒരുവര്‍ഷത്തിന് ശേഷം യുഎസ്-പാക് സംയുക്ത സൈനിക പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റിലെ റിച്ചാര്‍ഡ് ഹാസും പാകിസ്ഥാന്‍ സൈനിക മേധാവികളും തമ്മില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ അവസരത്തിലാണ് നുഴഞ്ഞുകയറ്റം അവസാനിപ്പിക്കണമെന്ന് യുഎസ് ആവശ്യപ്പെടുന്നതും കാശ്മീരില്‍ നിന്ന് തങ്ങളെ അകറ്റരുതെന്ന് പാകിസ്ഥാന്‍ പ്രതികരിക്കുന്നതും.

അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യ സൈനിക പിന്‍‌മാറ്റം നടത്തിയതിലൂടെ ഈ ഭാഗത്തുള്ള പാക് സൈനികരെ അഫ്ഗാന്‍ അതിര്‍ത്തിയിലേക്ക് മാറ്റുന്നതിന് യുഎസിന് സാധിച്ചു. ഇതില്‍ ഹാസ് സന്തുഷ്ടി പ്രകടിപ്പിച്ചിരുന്നെങ്കിലും നുഴഞ്ഞുകയറ്റം ഒരു തലവേദനയാണെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് പാകിസ്ഥാനെ ചൊടിപ്പിച്ചത്.

വെബ്ദുനിയ വായിക്കുക