അധ്യാപകര്‍ തോക്കുമായി ക്ലാസിലെത്തിയാല്‍ കുട്ടികള്‍ മര്യാദക്കാരാകുമെന്ന് ട്രംപ്; സാധ്യമല്ലെന്ന് സ്‌കൂള്‍ അധികൃതര്‍

വ്യാഴം, 22 ഫെബ്രുവരി 2018 (11:00 IST)
ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പിനെത്തുടര്‍ന്ന് അമേരിക്കയിലെമ്പാടും ജനരോഷം ശക്തമായി തുടരവെ വിവാദ പരാമര്‍ശവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത്.

സ്‌കൂളുകളില്‍ ഉണ്ടാകുന്ന വെടിവയ്‌പ്പ് തടയാന്‍ അധ്യാപകര്‍ക്ക് തോക്ക് നല്‍കിയാല്‍ മതിയെന്നാണ് ട്രംപ് പറഞ്ഞത്.

പരിശീലനം ലഭിച്ച അധ്യാപകരും സുരക്ഷാ ജീവനക്കാരുമുണ്ടെങ്കില്‍ സ്‌കൂളില്‍ കുട്ടികള്‍ തോക്കുമായി എത്തുന്നതും വെടിവെയ്ക്കുന്നതും അവസാനിക്കും. അതിനാല്‍ ബന്ധപ്പെട്ട അധ്യാപകര്‍ക്ക് തോക്ക് നല്‍കുന്നത് നല്ലതായിരിക്കുമെന്നാണ്  യുഎസ് പ്രസിഡന്റിന്റെ പരാമര്‍ശം.

ഫ്‌ളോറിഡയിലെ സ്‌കൂളിലുണ്ടായ വെടിവെയ്പ്പില്‍ മരിച്ച 17 കുട്ടികളുടെ മാതാപിതാക്കളുമായും രക്ഷപ്പെട്ട കുട്ടികളുമായും  വൈറ്റ് ഹൌസില്‍ നടന്ന കൂടിക്കാഴ്‌ചയിലാണ് ട്രം പ് ഈ പരാമര്‍ശം നടത്തിയത്.

എന്നാല്‍, പ്രസി‌ഡന്റിന്റെ പരാമര്‍ശത്തോട് അനുകൂല നിലപാടല്ല മാതാപിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്നുണ്ടായത്.

ഇപ്പോള്‍ത്തന്നെ കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ അധ്യാപകര്‍ക്കുണ്ടെന്നും ആയുധപരിശീലനവും സുരക്ഷാച്ചുമതലയും കൂടി ഏല്‍പ്പിച്ച് അവരില്‍ അധിക സമ്മര്‍ദ്ദം ഏല്‍പ്പിക്കരുത് എന്നുമാണ് കൂടുതല്‍ മാതാപിതാക്കളും കുട്ടികളും അഭിപ്രായപ്പെട്ടത്.

നിക്കോളസ് ക്രൂസ് (19) എന്ന വിദ്യാര്‍ഥിയാണ് പാർക്ക്‌ലാൻഡിലെ മാർജറി സ്റ്റോൺമാൻ ഡഗ്ലസ് ഹൈസ്കൂളില്‍ വെടിവയ്പ്പ് നടത്തിയത്.

അച്ചടക്കനടപടികളുടെ ഭാഗമായി സ്കൂളിൽ നിന്നു നേരത്തേ പുറത്താക്കിയ നിക്കോളസ് പുറത്തുനിന്നു വെടിയുതിർത്ത ശേഷം ഉള്ളില്‍ കടന്ന് വിദ്യാര്‍ഥികളടക്കമുള്ളവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

വെടിശബ്ദം ഉയര്‍ന്നതോടെ അധ്യാപകരും വിദ്യാര്‍ഥികളും ചിതറിയോടിയെങ്കിലും ക്രൂസ് ആക്രമണം തുടര്‍ന്നു. 12 പേര്‍ സ്‌കൂളിനുള്ളിലും മൂന്നു പേര്‍ പുറത്തും രണ്ടു പേര്‍ ആശുപത്രിയിലുമാണ് മരിച്ചത്. സംഭവത്തിൽ നിരവധി പേർക്ക് പരുക്കേറ്റു.

സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ടതിന്റെ വൈരാഗ്യമാണ് ക്രൂസിനെകൊണ്ട് ഈ ക്രൂരത ചെയ്യിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍