യമനില്‍ സൗദി വ്യോമാക്രമണം ശക്തമാക്കി; ഒരു കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു

ചൊവ്വ, 19 മെയ് 2015 (17:18 IST)
അഞ്ച് ദിവസത്തെ വെടി നിര്‍ത്തല്‍ കരാര്‍ അവസാനിച്ചതോടെ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്‌ട്രങ്ങള്‍ യമനില്‍ വ്യോമാക്രമണം തുടങ്ങി. ഹൂതിവിമത കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടത്തിയ ആക്രമണങ്ങളില്‍ നിരവധിപേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. നൂറ് കണക്കിനാളുകള്‍ക്ക് പരുക്കേറ്റു. ധാലേ പ്രവിശ്യയില്‍ നടത്തിയ വ്യോമാക്രമണത്തി ഒരു കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടു.

സനാ, അല്‍ ഹുദൈദാഹ് എന്നിവിടങ്ങളില്‍ ഉള്‍പ്പടെ സൗദി ആക്രമണം ശക്തമാക്കിയിരിയ്ക്കുകയാണ്. അതേ സമയം ധാലേ പ്രവിശ്യയുടെ 80 ശതമാനവും വിമതര്‍ പിടിച്ചടക്കി. സൗദി-യമന്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ ഹൂത്തി വിമതരും ആക്രമണം നടത്തുന്നുണ്ട്. വെടി നിര്‍ത്തല്‍ കരാര്‍ ഉണ്ടാക്കാന്‍ പാടില്ലായിരുന്നുവെന്നും അത് വിമതര്‍ക്ക് സഹായകമാകുക മാത്രമാണ് ചെയ്‌തതെന്നും അമേരിക്ക വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക