സൗദിയില്‍ വിമതരുടെ ഷെല്ലാക്രമണം; മലയാളി നഴ്‌സ് മരിച്ചു

വെള്ളി, 18 സെപ്‌റ്റംബര്‍ 2015 (14:06 IST)
സൌദി അറേബ്യയിലെ യമന്‍ അതിര്‍ത്തി പ്രദേശമായ ജിസാനില്‍ ഹൂതി വിമതര്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരു  മലയാളി ഉള്‍പ്പെടെ  ഏഴ് ഇന്ത്യക്കാര്‍ മരിച്ചു. മട്ടാഞ്ചേരി സ്വദേശി ഫറൂഖ് ആണ് മരിച്ചത്. മറ്റൊരു മലയാളിക്ക് പരുക്കേറ്റു. പത്തോളം പേര്‍ക്ക് പരുക്കേറ്റു. മലയാളികള്‍ക്കു പുറമേ മൂന്ന് ബിഹാര്‍ സ്വദേശികളും മരിച്ചിട്ടുണ്ടെന്നാണ് സ്ഥിരീകരിച്ച റിപ്പോര്‍ട്ട്. മറ്റുള്ളവര്‍ കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ നിന്നുള്ളവരാണ്.

ഇന്ത്യന്‍ സമയം വെള്ളിയാഴ്ച രാവിലെ 9.10നാണു ആക്രമണമുണ്ടായത്. ഹൂതി വിമതര്‍ ജിസാനു സമീപം സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ മെയില്‍ നഴ്സുമാര്‍ താമസിച്ചിരുന്ന ഹോസ്റ്റലിനു നേരെ ഷെല്ലാക്രമണം നടത്തുകയായിരുന്നു. ഷെല്‍ ഹോസ്‌റ്റല്‍ കെട്ടിടത്തിന് മുകളില്‍ പതിക്കുകയായിരുന്നു. ഹോസ്റല്‍ കെട്ടിടം പകുതിയോളം തകര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ഹോസ്‌റ്റലില്‍ നിന്ന് ആളുകള്‍ ഇറങ്ങിയോടുകയും ചെയ്‌തു.  തുടര്‍ന്നാണ് മലയാളികളടക്കമുള്ളവര്‍ മരിച്ചത്. ആക്രമണത്തില്‍ ഹോസ്റലിനു സമീപത്തു പാര്‍ക്കു ചെയ്തിരുന്ന രണ്ടു കാറുകളും പൂര്‍ണമായി തകര്‍ന്നു.

നിമിഷങ്ങള്‍ക്കകം തന്നെ മറ്റൊരു ഷെല്‍ സമീപത്തെ വീടുകള്‍ക്ക് മുകളില്‍ വീഴുകയും ചെയ്‌തു. ആക്രമണത്തില്‍ നിരവധി വീടുകള്‍ തകര്‍ന്നു. സൗദി അതിര്‍ത്തി പ്രദേശമായ ജിസാന്‍ ഹൂതി വിമതരുടെ സ്ഥിരം ആക്രമണ ലക്ഷ്യങ്ങളില്‍ ഒന്നാണ്. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ള.

വെബ്ദുനിയ വായിക്കുക