ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ

സിആര്‍ രവിചന്ദ്രന്‍

ശനി, 7 ജൂണ്‍ 2025 (15:28 IST)
ആവശ്യമെങ്കില്‍ ഇലോണ്‍ മസ്‌കിന് അഭയം നല്‍കാന്‍ തയ്യാറാണെന്ന് റഷ്യ. സ്റ്റേറ്റ് ഡ്യൂമ കമ്മിറ്റി ഇന്റര്‍നാഷണല്‍ അഫയേഴ്‌സിന്റെ ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാന്‍ ദിമിത്രി നോവികോവാണ് ഇക്കാര്യം പറഞ്ഞത്. റഷ്യയുടെ ഔദ്യോഗിക വാര്‍ത്ത ഏജന്‍സിയോടാണ് അദ്ദേഹം ഈ കാര്യം പറഞ്ഞത്. മസ്‌കും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള തര്‍ക്കങ്ങള്‍ കടുക്കുന്നതിനിടയിലാണ് റഷ്യ മസ്‌കിന് അഭയം നല്‍കാവുന്ന വാഗ്ദാനവുമായി വരുന്നത്.
 
അതേസമയം ട്രംപ്- മസ്‌ക് കലഹത്തില്‍ ഇടപെടാന്‍ തങ്ങള്‍ക്ക് താല്പര്യമില്ലെന്ന് റഷ്യ വ്യക്തമാക്കി. അത് യുഎസിന്റെ ആഭ്യന്തര വിഷയമാണെന്നും അതില്‍ ഇടപെടാനോ അഭിപ്രായം പറയാനോ ഇല്ലെന്നും റഷ്യന്‍ വക്താവ് പറഞ്ഞു. അടുത്തിടെയാണ് അമേരിക്കന്‍ സര്‍ക്കാരിന്റെ കാര്യക്ഷമതാ വകുപ്പില്‍ നിന്ന് മസ്‌ക് പടിയിറങ്ങിയത്. ഇതിനുശേഷം ട്രംപിനെതിരെ രൂക്ഷ വിമര്‍ശനമാണ് മസ്‌ക് ഉന്നയിച്ചത്.
 
അതേസമയം യുക്രൈന്‍ റഷ്യയില്‍ നടത്തിയ ഓപ്പറേഷന്‍ സ്‌പൈഡര്‍ വെബിന് മറുപടിയായി കീവില്‍ വന്‍ ആക്രമണം നടത്തി റഷ്യ. ഡ്രോണ്‍ ആക്രമണത്തില്‍ ആറു പേര്‍ കൊല്ലപ്പെട്ടു. കൂടാതെ 80 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്ന് പുലര്‍ച്ചയാണ് ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം നടത്തിയത്.
 
യുക്രൈനില്‍ മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ചാണ് റഷ്യ ആക്രമണം നടത്തിയത്. ആക്രമണത്തിന് 400 ഡ്രോണുകളും 40 മിസൈലുകളുമാണ് റഷ്യ ഉപയോഗിച്ചത്. യുക്രൈനില്‍ ഉടനീളം റഷ്യ ആക്രമണം നടത്തി. ആക്രമണത്തില്‍ കീവില്‍ മൂന്ന് അഗ്‌നി രക്ഷാ ഉദ്യോഗസ്ഥരും  മൂന്നു സാധാരണക്കാരുമാണ് മരിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍