റഷ്യയെ ഞെട്ടിച്ച് ഉക്രൈന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്; നാശം വിതച്ചത് 117 ഡ്രോണ്‍, റഷ്യയുടെ 41 യുദ്ധവിമാനങ്ങള്‍ തകര്‍ത്തു

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 2 ജൂണ്‍ 2025 (17:49 IST)
റഷ്യയെ ഞെട്ടിച്ച് ഉക്രൈന്റെ ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്. 117 ഡ്രോണുകളാണ് റഷ്യയില്‍ ആക്രമണം നടത്തിയത്. ഒന്നര വര്‍ഷത്തെ നീണ്ട തയ്യാറെടുപ്പിലാണ് യുക്രെയിന്‍ റഷ്യന്‍ മണ്ണില്‍ വന്‍നാശം വിതച്ച ഓപ്പറേഷന്‍ നടത്തിയത്. ഫസ്റ്റ് പേഴ്‌സണ്‍ വ്യൂ ഡ്രോണുകള്‍ ഉപയോഗിച്ച് 41 യുദ്ധവിമാനങ്ങള്‍ തകര്‍ത്തുന്നാണ് യുക്രൈന്‍ അവകാശപ്പെടുന്നത്.
 
യുക്രൈന്റെ മിന്നല്‍ ആക്രമണത്തില്‍ റഷ്യയ്ക്ക് 700 കോടി ഡോളറിന്റെ നാശനഷ്ടം ഉണ്ടായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ഇരു രാജ്യങ്ങളും ശക്തമായ സുരക്ഷ ജാഗ്രതയോടെ ഇരിക്കുമ്പോള്‍ യുക്രെയിന്‍ ആക്രമണം നടത്തിയത് ലോകത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. ഡ്രോണുകള്‍ മുന്‍കൂട്ടി റഷ്യയിലേക്ക് കടത്തുകയായിരുന്നു ആദ്യം ചെയ്തത്. ട്രക്കുകള്‍ക്കുള്ളില്‍ തടിയില്‍ തീര്‍ത്ത ഉപകരണങ്ങള്‍ക്ക് ഉള്ളിലാണ് ഡ്രോണുകള്‍ ഒളിപ്പിച്ചു റഷ്യയിലേക്ക് കടത്തിയത്. യുക്രൈനില്‍ നിന്ന് ഇവയെ റിമോട്ടുകള് ഉപയോഗിച്ച് പ്രവര്‍ത്തിച്ച് ആക്രമണം നടത്തുകയായിരുന്നു.
 
റഷ്യയുടെ ബോംബര്‍ വിമാനങ്ങളില്‍ മൂന്നിലൊന്നിലധികം ആക്രമണത്തില്‍ നശിക്കപ്പെട്ടു എന്നാണ് കരുതുന്നത്. റഷ്യന്‍ വ്യോമതാവളങ്ങളിലെ ക്രൂയിസ് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള യുദ്ധവിമാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ആക്രമണത്തിന് ഒന്നര വര്‍ഷത്തെ തയ്യാറെടുപ്പ് ഉണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍