രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി, ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി നിരോധിക്കാനൊരുങ്ങി പാകിസ്താന്‍

അഭിറാം മനോഹർ

തിങ്കള്‍, 15 ജൂലൈ 2024 (20:17 IST)
മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാക് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി നിരോധിക്കാനൊരുങ്ങി ഭരണകൂടം. പിടിഎയെ നിരോധിക്കാനും പാര്‍ട്ടി സ്ഥാപകനായ ഇമ്രാന്‍ ഖാന്‍, മുന്‍ പ്രസിഡന്റ് ആരിഫ് അല്‍വി,മുന്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റമടക്കം ചുമത്തി നടപടികളെടുക്കാന്‍ തീരുമാനിച്ചതായി വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി അത്താവുള്ള തരാറാണ് അറിയിച്ചത്.
 
വാര്‍ത്താസമ്മേളനത്തിലാണ് സര്‍ക്കാര്‍ തീരുമാനം മന്ത്രി പ്രഖ്യാപിച്ചത്. ദേശീയ അസംബ്ലിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി കൂടിയാണ് ഇമ്രാന്‍ ഖാന്റെ പാക് തെഹ്രികെ ഇന്‍സാഫ് പാര്‍ട്ടി. മെയ് ഒന്‍പതിലെ കലാപം, വിദേശ ഫണ്ടിംഗ് കേസ്,അമേരിക്കയില്‍ പാസാക്കിയ പ്രമേഹം എന്നിവയില്‍ പിടിഎയുടെ പങ്കിന് തെളിവ് ലഭിച്ച സാഹചര്യത്തിലാണ് നിരോധനമെന്ന് പാക് സര്‍ക്കാര്‍ പറയുന്നു. അന്താരാഷ്ട്ര നാണയനിധിയുമായി പാകിസ്താന്‍ ഉണ്ടാക്കിയ കരാര്‍ അട്ടിമറിക്കാനും ഇമ്രാന്‍ ഖാന്റെ പാര്‍ട്ടി ശ്രമിച്ചതായാണ് ആരോപണം. രാജ്യം മുന്നോട്ട് പോകണമെങ്കില്‍ പിടിഎ ഇല്ലാതാകണമെന്നും തരാര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
 
 ഭരണഘടനയുടെ ചട്ടം 17 പ്രകാരം രാഷ്ട്രീയ പാര്‍ട്ടിയെ നിരോധിക്കാനും വിഷയം സുപ്രീം കോടതിയിലേക്ക് റഫര്‍ ചെയ്യാനും സര്‍ക്കാരിന് അധികാരമുള്ളതായി തരാര്‍ വ്യക്തമാക്കി. ഇന്ത്യന്‍ വംശജനായ യുഎസ് പൗരനില്‍ നിന്നും പിടിഎ പണം പറ്റി എന്നതാണ് വിദേശ ഫണ്ടിംഗുമായി ബന്ധപ്പെട്ട ആരോപണം. ഇമ്രാന്‍ ഖാന്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കായി രാജ്യത്തിന്റെ താത്പര്യങ്ങള്‍ പണയം വെച്ചെന്നും തരാര്‍ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍