കാമുകന് വേണ്ടി ഭര്‍ത്താവിനെ കൊലപ്പെടുത്തി; ഓസ്‌ട്രേലിയയില്‍ മലയാളി കൊലപ്പെട്ട കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പൊലീസ്

ശനി, 20 ഓഗസ്റ്റ് 2016 (10:09 IST)
ഓസ്‌ട്രേലിയയിലെ മെല്‍ബണില്‍ മലയാളിയായ സാം എബ്രഹാം (33) മരിച്ച സംഭവത്തില്‍ നിര്‍ണ്ണായക വെളിപ്പെടുത്തലുമായി പൊലീസ്. ഭാര്യയും കാമുകനും ചേര്‍ന്ന് സാമിനെ സയനൈഡ് നല്‍കി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് കോടതിയെ അറിയിച്ചു. സാമിന്റെ ഭാര്യ സോഫിയെയും സുഹൃത്ത് അരുണ്‍ കമലാസനനെയും അടുത്ത ഫെബ്രുവരി വരെ റിമാന്റ് ചെയ്തു. 
 
കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുനലൂര്‍ സ്വദേശിയും യുഎഇ എക്‌സ്‌ചേഞ്ച് ജീവനക്കാരനുമായിരുന്ന സാം എബ്രഹാം മരിച്ചത്. ഉറക്കത്തിനിടയില്‍ ഹൃദയാഘാതം വന്നാണ് സാം മരിച്ചത് എന്നാണ് പൊലീസ് ആദ്യഘട്ടത്തില്‍ കരുതിയിരുന്നത്. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ സാം എബ്രഹാമിന് നേരേ നേരത്തെയും വധശ്രമമുണ്ടായിരുന്നുവെന്ന് വ്യക്തമായി.  
 
മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവില്‍ സാമിന്റെ ഭാര്യ സോഫിയെയും സുഹൃത്ത് അരുണ്‍ കമലാസനനെയും പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവര്‍ക്കുമെതിരെ കൊലപാതകക്കുറ്റം ചുമത്തി മെല്‍ബണ്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. 
 
മാസങ്ങളായി സോഫിയുടെ ടെലിഫോണ്‍ സംഭാഷണങ്ങള്‍ നിരീക്ഷിച്ചതില്‍ നിന്നാണ് നിര്‍ണ്ണായകമായ തെളിവുകള്‍ കിട്ടിയതെന്ന് പൊലീസ് പറയുന്നു. സംഭാഷണങ്ങളില്‍ പലതും മലയാളത്തില്‍ ആയതിനാല്‍ തര്‍ജ്ജമ ചെയ്യാന്‍ പൊലീസ് കൂടുതല്‍ സമയം ആവശ്യപ്പെട്ടു.  
 
മരണത്തിന് മൂന്നു മാസം മുന്പും സാമിന് നേരേ ആക്രമണമുണ്ടായിട്ടുണ്ട്. കാറിനുള്ളില്‍ ഒളിച്ചിരുന്ന മുഖംമൂടിയണിഞ്ഞ ഒരാള്‍ സാമിനെ കുത്തിക്കൊല്ലാന്‍ ശ്രമിക്കുകയിരുന്നു. ഈ ആക്രമണം നടത്തിയത് അരുണ്‍ കമലാസനനായിരുന്നു എന്നാണ് പൊലീസ് പറയുന്നത്. 

വെബ്ദുനിയ വായിക്കുക