കുര്‍ദ്ദ് തീവിമതർക്കെതിരെ തുര്‍ക്കി വ്യോമാക്രമണം നടത്തി

വ്യാഴം, 30 ജൂലൈ 2015 (10:15 IST)
പശ്ചിമേഷ്യന്‍ മേഖലയിലെ സംഘര്‍ഷങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കി കുര്‍ദ്ദ് തീവിമതർക്കെതിരെ  തുര്‍ക്കി വ്യോമാക്രമണം നടത്തി.  കുർദ്ദിസ്ഥാൻ വർക്കേഴ്സ് പാർട്ടി(പികെകെ)​യുടെ താവളങ്ങൾ ലക്ഷമാക്കി ബുധനാഴ്ച രാത്രി തുർക്കിഷ് ജെറ്റുകൾ ശക്തമായ വ്യോമാക്രമണമാണ് നടത്തിയത്. കുർദ്ദ് വിമതരുമായുള്ള സമാധാന ശ്രമങ്ങൾ അസാധ്യമായിത്തീർന്നിരിക്കുന്നുവെന്ന് തുർക്കി പ്രസിഡന്ര് റജബ് തയ്യബ് എർദോഗൻ വ്യക്തമാക്കിയതിനു പിന്നാലെയാണ് ആക്രമണം നടന്നത്.

ഞായറാഴ്ച തുര്‍ക്കിയുടെ കിഴക്കന്‍ മേഖലയിലുള്ള ലൈസ് പട്ടണത്തിലെ പൊലീസ് സ്റ്റേഷനോടു ചേര്‍ന്ന് കുര്‍ദ് വിമതര്‍ സ്ഥാപിച്ചതെന്നു കരുതുന്ന കാര്‍ ബോംബ് പൊട്ടിത്തെറിച്ച് രണ്ടു സൈനികര്‍ കൊല്ലപ്പെടുകയും നാലു പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ഒരു പൊലീസ് സ്റ്റേഷനിൽ വെടിവയ്പും ഉണ്ടായി. ആക്രമണത്തിന്രെ ഉത്തരവാദിത്തം ഏറ്റെടുത്ത് പി.കെ.കെ രംഗത്തെത്തിയിരുന്നു.

ഇതോടെയാണ് തുര്‍ക്കി ആക്രമണം നടത്താന്‍ തീരുമാനിച്ചത്. വെള്ളിയാഴ്ച മുതലാണ് സിറിയയിലേയും ഇറാക്കിലെയും കുർദ്ദ് തീവ്രവാദികൾക്കു നേരെ തുർക്കി വ്യോമാക്രമണം ആരംഭിച്ചത്.  അതേസമയം,​ തുർക്കിയുടെ നടപടിയെ ഇറാഖ് അപലപിച്ചു. രാജ്യത്തിന്രെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റമാണ് തുർക്കി നടത്തുന്നതെന്ന് ഇറാഖ് ഭരണകൂടം പ്രതികരിച്ചു. തുർക്കിയിൽ നടന്ന ഭീകരാക്രമണങ്ങൾ തങ്ങളുടെ അതിർത്തിയ്ക്കുള്ളിൽ നിന്നും ഉണ്ടായതല്ലെന്നും ഇറാക്ക് വ്യക്തമാക്കി.

വെബ്ദുനിയ വായിക്കുക