ഇസ്രയേല്‍ ആക്രമണം ശക്തം മരണം 600 കവിഞ്ഞു.

ബുധന്‍, 23 ജൂലൈ 2014 (08:48 IST)
ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം 15ആം ദിവസവും തുടരുമ്പോള്‍ കൊല്ലപ്പെട്ട പാലസ്തീനികളുടെ എണ്ണം 604ആയി. മരിച്ചവരില്‍ 120ഓളം പേര്‍ കുട്ടികളാണ്.

കിഴക്കന്‍ ഗസ്സയില്‍ ഇസ്രായേല്‍ സൈന്യം കരയാക്രമണം ശക്തമാക്കി. അതിനിടെ ഐക്യരാഷ്ട്ര സംഘടന പലസ്തീന്‍ അഭയാര്‍ഥികള്‍ക്കുവേണ്ടി തുറന്ന അഭയാര്‍ഥികേന്ദ്രങ്ങളില്‍ എത്തിയവരുടെ എണ്ണം ഒരുലക്ഷം കഴിഞ്ഞെന്ന് യുഎന്‍ അറിയിച്ചു. ഇസ്രയേല്‍ ഭാഗത്ത് 27 സൈനികരുള്‍പ്പെടെ മൊത്തം 29 പേര്‍ കൊല്ലപ്പെട്ടു.

ഇന്നലെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഗാസയിലെ ഒരു ആശുപത്രി തകര്‍ന്നു ആക്രമണത്തില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടു. 70 പേര്‍ക്കു പരുക്കേറ്റു. ഇന്നലെ ഐക്യരാഷ്ട്ര സംഘടനയുടെ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി യും  ഗാസ പ്രശ്നത്തെപ്പറ്റി ചര്‍ച്ച ചെയ്യാന്‍  പശ്ചിമേഷ്യയിലെ നിരവധി നേതാക്കളെ കണ്ടു.

കഴിഞ്ഞദിവസം ഈജിപ്തിലത്തെിയ ബാന്‍ കി മൂണ്‍ ഈജിപ്ത് പ്രസിഡന്‍റ് അല്‍സീസിയുമായും ഈജിപ്ഷ്യന്‍  വിദേശകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച നടത്തി. പിന്നീട് ഇസ്രയേലിലേക്ക് പോയ  ബാന്‍ കി മൂണ്‍   തെല്‍ അവീവില്‍ ഇസ്രായേല്‍ പ്രധാനമന്ത്രി നെതന്യാഹുവുമായും ചര്‍ച്ച നടത്തി.വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന് അദ്ദേഹം നെതന്യാഹുവിനോട് ആവശ്യപ്പെട്ടു.

 










വെബ്ദുനിയ വായിക്കുക