ഭര്‍ത്താവ് ഷവര്‍മ്മ വാങ്ങി നല്‍കിയില്ല; മധുവിധുവിനിടെ ദമ്പതികള്‍ അടിച്ചു പിരിഞ്ഞു

തിങ്കള്‍, 19 ഫെബ്രുവരി 2018 (14:03 IST)
ഭര്‍ത്താവ് ഷവര്‍മ വാങ്ങി നല്‍കിയില്ലെന്നാരോപിച്ച് ഭാര്യ വിവാഹമോചന കേസ് ഫയല്‍ ചെയ്‌തു. ഈജിപ്തിലാണ് വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്. സമീഹ എന്ന യുവതിയാണ് വിവാഹബന്ധം വേര്‍പെടുത്തണമെന്ന ആവശ്യവുമായി രംഗത്തു വന്നത്.

സംഭവത്തെക്കുറിച്ച് യുവതി പറയുന്നത് ഇങ്ങനെ;

പണം ചെലവാകുമെന്ന് പറഞ്ഞ് വിവാഹശേഷം പുറത്തു പോകാന്‍ ഭര്‍ത്താവ് ഒരുക്കമായിരുന്നില്ല. അദ്ദേഹത്തിന് എപ്പോഴും പണത്തെക്കുറിച്ച് മാത്രമായിരുന്നു സംസാരിക്കാന്‍ ഉണ്ടായിരുന്നത്. പുറത്തു പോകുന്നത് ചെലവ് വര്‍ദ്ധിക്കുമെന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഞെട്ടലോടെയാണ് കേട്ടതെന്നും സമീറ പറയുന്നു.

നിര്‍ബന്ധം സഹിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഭര്‍ത്താവ് പുറത്തുകൊണ്ടുപോകാന്‍ തയ്യാറായത്. എന്നാല്‍, ഷവര്‍മ വാങ്ങിത്തരണമെന്ന എന്റെ ആഗ്രഹം അദ്ദേഹം നിരസിച്ചു. വീണ്ടും ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ നീ എന്റെ സ്വത്ത് മുടിപ്പിക്കാന്‍ ഉണ്ടായതാണെന്ന ആക്ഷേപത്തോടെ ജ്യൂസ് മാത്രമാണ് ഭര്‍ത്താവ് വാങ്ങി നല്‍കിയതെന്നും സമീറ വ്യക്തമാക്കുന്നു.

വീട്ടിലേക്ക് തിരികെ മടങ്ങുന്ന സമയം ഭര്‍ത്താവ് വളരെ മോശമായ ഭാഷയിലാണ് സംസാരിച്ചത്. കാറില്‍ നിന്നും ഇറങ്ങാനും ബസില്‍ കയറി വീട്ടില്‍ വന്നാല്‍ മതിയെന്നും അദ്ദേഹം കാറില്‍ വെച്ച് പറഞ്ഞപ്പോള്‍ സങ്കടവും ഞെട്ടലുമുണ്ടായി. വിവാഹത്തിന് രണ്ടു മാസം മുമ്പാണ് ഭര്‍ത്താവിനെ കാണുന്നതും പരിചയപ്പെടുന്നതും, ഇതിനാല്‍ കൂടുതല്‍ മനസിലാക്കാന്‍ കഴിഞ്ഞില്ലെന്നും സമീറ കൂട്ടിച്ചേര്‍ത്തു.

ഭര്‍ത്താവിന്റെ പെരുമാറ്റവും തന്നോടുള്ള സമീപനവും വീട്ടുകാരുമായി സംസാരിച്ചപ്പോള്‍ വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള അനുവാദം നല്‍കുകയായിരുന്നുവെന്നും സമീറ വ്യക്തമാക്കി. യുവതിയിപ്പോള്‍ സ്വന്തം വീട്ടിലാണുള്ളത്. 40 ദിവസം മാത്രമാണ് ഇവര്‍ ഒരുമിച്ച് താമസിച്ചത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍